ഈരാറ്റുപേട്ട: നഗരസഭയിലെ നടയ്ക്കൽ കുഴിവേലി റോഡ് പൊട്ടിപ്പൊളിഞ്ഞ് സഞ്ചാരയോഗ്യമല്ലാതായിട്ട് വർഷങ്ങളായി. നഗരസഭയുടെ ഭാഗത്തുനിന്നും ഈ റോഡിന്റെ കാര്യത്തിൽ വലിയ അവഗണനയുണ്ടായി.
റോഡ് തകർന്ന് സഞ്ചാരയോഗ്യമല്ലാതായിട്ടും അധികൃതർ കണ്ടില്ലെന്ന് നടിക്കുകയാണ്. റോഡിന്റെ കാര്യത്തിനായി എംഎൽഎയ്ക്ക് നാട്ടുകാർ നിവേദനം കൊടുത്തതിന്റെ അടിസ്ഥാനത്തിൽ റോഡിനായി പത്ത് ലക്ഷം രൂപ എംഎൽഎ ഫണ്ടിൽനിന്നു അനുവദിച്ചിട്ട് മാസങ്ങളായെങ്കിലും നഗരസഭയിലെ ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലം ഫണ്ടു ലഭ്യമാക്കി റോഡിന്റെ പണി തുടങ്ങാൻ കഴിഞ്ഞിട്ടില്ല. അതിനു ശേഷം നഗരസഭയും കുറച്ച് ഫണ്ട് അനുവദിച്ചെങ്കിലും അതും ലഭ്യമായിട്ടില്ല. പുതിയ അധ്യയന വർഷം ആരംഭിക്കുന്നു. കാലവർഷം ആരംഭിക്കാൻ ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. റോഡിന്റെ പണി ഇനിയും നീണ്ടു പോകാനാണ് സാധ്യത.
ഈരാറ്റുപേട്ട നഗരസഭയെയും പൂഞ്ഞാർ പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന ഈ റോഡിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്റ്റേഡിയവും ഉണ്ട്. നൂറുകണക്കിന് വിദ്യാർഥികളും പൊതുജനങ്ങളും ഈ റോഡിലൂടെ ദുരിതയാത്ര ചെയ്യുന്നു. പ്രദേശത്തുള്ള മിക്ക സ്കൂളുകളുടെ ബസുകളും ഈ റോഡിലൂടെയാണു കടന്നുപോകുന്നത്. റോഡിന്റെ ശോചനീയാവസ്ഥ മൂലം ബസുകളുടെ സർവീസ് പോലും നടത്താൻ കഴിയുന്നില്ല. അപകടങ്ങളും നിത്യസംഭവങ്ങളായി മാറിയിരിക്കുന്നു. അനുവദിച്ചിരിക്കുന്ന ഫണ്ടുകൾ ലഭ്യമാക്കി റോഡ് അടിയന്തരമായി ടാർ ചെയ്ത് സഞ്ചാരയോഗ്യമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
കുഴിവേലി റോഡ് പൊട്ടിപ്പൊളിഞ്ഞ് സഞ്ചാരയോഗ്യമല്ലാതായി
10:37 PM Jun 02, 2023 | Deepika.com