എരുമേലി: നിർദിഷ്ട ശബരിമല വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റും അനുബന്ധ സ്ഥലങ്ങളും ഏറ്റെടുക്കുന്നതിന് 12, 13 തീയതികളിൽ ഹിയറിംഗ് നടത്താൻ സർക്കാർ നടപടികൾ ആരംഭിച്ചിരിക്കെ എതിർപ്പുന്നയിച്ച് ജനകീയ സമിതി രൂപീകരിച്ച് ഒരു വിഭാഗം രംഗത്ത്. വിമാനത്താവള പദ്ധതിയുടെ റൺവേ ശബരിമല തീർഥാടന ആചാരങ്ങളെ ദോഷകരമായി ബാധിക്കും, ചെറുവള്ളി എസ്റ്റേറ്റിൽ 3500 ഏക്കർ ഭൂമി ഉൾപ്പെടെ പദ്ധതിക്ക് ആവശ്യത്തിലേറെ സ്ഥലം ഉണ്ടെന്നിരിക്കെ സമീപ പ്രദേശത്തെ 370 കുടുംബങ്ങളെ കുടിയൊഴിപ്പിച്ച് ഭൂമി ഏറ്റെടുക്കുന്നതിൽ ദുരൂഹതയുണ്ട്, പദ്ധതിയുടെ പ്രസിദ്ധീകരിച്ച സാമൂഹിക ആഘാത പഠന റിപ്പോർട്ടിൽ പലതും വാസ്തവമല്ല തുടങ്ങിയ ആരോപണങ്ങൾ സമിതി ഉന്നയിക്കുന്നുണ്ട്. വലിയ വീടുകളും പ്രധാന ക്ഷേത്രങ്ങളും റിപ്പോർട്ടിൽ ഒഴിവാക്കി പകരം പഴക്കം ചെന്ന ഏതാനും ചില വീടുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
പദ്ധതിക്കുവേണ്ടി പൊളിച്ചു നീക്കാനുള്ളതായി നൂറോളം വീടുകൾ ഉണ്ടെന്നിരിക്കെ ബോധപൂർവം തെറ്റിദ്ധാരണ സൃഷ്ടിക്കാൻ വേണ്ടി പഠന റിപ്പോർട്ടിലുള്ള ചിത്രങ്ങൾ ഒരു തകര ഷെഡും ഒരു ചെറിയ പള്ളിയും ഒരു മതിലുമാണ്. സർവേയിൽ 35 ഓളം വീട്ടുകാർ പദ്ധതിയോട് അനുകൂലമല്ലെന്ന് അറിയിച്ചിരുന്നു. എന്നാൽ ഇവരെല്ലാം അനുകൂലമാണെന്ന് റിപ്പോർട്ടിൽ പറയുന്നതെന്നും സമിതി ആരോപിക്കുന്നു. മറ്റ് വിമാനത്താവളങ്ങളേക്കാൾ മൂന്നിരട്ടി ഭൂമി ഇവിടെ ഏറ്റെടുക്കുന്നത് വൻകിട ഭൂമാഫിയകൾക്ക് വേണ്ടിയാണ്. കുന്നും മലകളുമാണ് പദ്ധതി പ്രദേശം. എന്നാൽ റിപ്പോർട്ടിൽ നിലം നികത്തിയ സ്ഥലമെന്നാണ് പറയുന്നത്.
മണിമല പഞ്ചായത്തിലെ പാലത്തിനാങ്കൽ നീർത്തട പദ്ധതിയെയും മണിമലയാറിന്റെ കൈവഴിയായ കാരിത്തോടിനെയും പ്രതികൂലമായി ബാധിക്കും. എസ്റ്റേറ്റിന്റെ സമീപ പ്രദേശങ്ങളിലെ സ്വകാര്യ ഭൂമികളും കിടപ്പാടങ്ങളും ഏറ്റെടുക്കുന്ന സർക്കാർ നടപടി റദ്ദാക്കണമെന്ന് സമിതി ഭാരവാഹികളായ പ്രസിഡന്റ് സി.എസ്. മാത്യു ചെങ്കോട്ടയിൽ, കല്ലുകുളങ്ങര മനോജ്, ബിജി പെരുമ്പെട്ടിക്കുന്നേൽ, ജയിംസ് പുൽപ്പേൽ, ജോജി തോപ്പിൽ എന്നിവർ ആവശ്യപ്പെട്ടു.
എരുമേലി വിമാനത്താവളം: എതിർപ്പുമായി ജനകീയ സമിതി
10:37 PM Jun 02, 2023 | Deepika.com