വടക്കഞ്ചേരി: അപകടങ്ങൾ തുടർക്കഥയാകുന്ന മംഗലം ഗോവിന്ദാപുരം സംസ്ഥാനപാത വള്ളിയോടിനടുത്ത് കരിപ്പാലിയിൽ റോഡിൽ വെള്ള ലൈനിട്ട് അപകടങ്ങൾ കുറക്കുന്നതിനുള്ള നടപടിക്കു പിന്നാലെ വർഷങ്ങളായി തകർന്നു കിടന്നിരുന്ന തോട്ടുപ്പാലത്തിന്റെ കൈവരികൾ നിർമ്മിച്ച് സുരക്ഷിതമാക്കുന്ന പ്രവൃത്തി തുടങ്ങി.
വീതി കുറഞ്ഞ പാലം പക്ഷെ, പുനർനിർമിക്കാൻ നടപടിയായിട്ടില്ല. ഇത്രയെങ്കിലും ചെയ്തല്ലോ എന്ന ആശ്വാസത്തിലാണ് യാത്രക്കാരും പരിസര വാസികളും. 150 മീറ്റർ ദൂരത്തിലാണ് ഇരു ഭാഗത്തും മധ്യത്തിലും വെള്ള ലൈൻ ഇട്ടിട്ടുള്ളത്. ഇതു മൂലം വാഹനങ്ങൾക്ക് ലൈൻ കീപ്പ് ചെയ്ത് പോകാനാകും. കൂടുതൽ മുന്നറിയിപ്പ് ബോർഡുകൾ ഇവിടെ നേരത്തെ സ്ഥാപിച്ചിരുന്നു.എന്നാൽ റോഡ് നിർമാണത്തിലെ അപാകതകളും ചെറിയ വളവുമാണ് ഇവിടെ അപകടങ്ങൾ ഉണ്ടാക്കുന്നത്.
ടാർ റോഡിന് ഗ്രിപ്പ് ഇല്ലാത്തതാണ് അപകടങ്ങൾക്ക് കാരണമായി പറയുന്നത്. എന്നാൽ ഇതിന് ഇനിയും പരിഹാരം കണ്ടിട്ടില്ല. 2022 മേയ് 21നാണ് കരിപ്പാലിയിൽ ടൂറിസ്റ്റ് ബസും ട്രാവലറും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചത്. നിരവധി പേർക്ക് അന്ന് പരിക്കേറ്റു. വേളാങ്കണ്ണി തീർത്ഥാടകരാണ് അപകടത്തിൽപ്പെട്ടത്.അതിനുമുന്പ് ചാറ്റൽ മഴയെ തുടർന്ന് സ്വകാര്യ ബസ് നിയന്ത്രണം വിട്ട് ഈ തോട്ടിലേക്ക് മറിഞ്ഞ് നിരവധി പേർക്ക് പരിക്കേറ്റിരുന്നു. ഇവിടെ വീട്ടുകാരും ഏറെ ഭീതിയിലാണ് കഴിയുന്നത്. ഏതുസമയത്തും നിയന്ത്രണം വിട്ട് വാഹനങ്ങൾ പാഞ്ഞു വരാമെന്ന പേടിയിലാണ് താമസക്കാരും.
കരിപ്പാലി തോട്ടുപ്പാലത്തിൽ കൈവരി നിർമിച്ചു
12:52 AM Jun 02, 2023 | Deepika.com