മലന്പുഴ: ഇന്ത്യയിലെ സ്കൂളുകളിൽ 100 ശതമാനം ഇന്റർനെറ്റ് ലഭ്യതയുള്ള ആദ്യത്തെ സംസ്ഥാനമായി കേരളം മാറുകയാണെന്ന് മന്ത്രി എം.ബി രാജേഷ്.
അധ്യയന വർഷാരംഭത്തിന്റെ ജില്ലാതല പ്രവേശനോത്സവം മലന്പുഴ ജിവിഎച്ച്എസ്എസിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയിൽ ഉണ്ടായിട്ടുള്ള വലിയ മാറ്റം കാണാനും അനുഭവിക്കാനും കഴിയുന്നതാണ്. 45,000 ക്ലാസ് മുറികൾ ഹൈടെക്കായി മാറി.
പാഠപുസ്തകത്തെയും അധ്യാപകരെയും മാത്രം ആശ്രയിച്ചല്ല മൾട്ടിമീഡിയ ഉപയോഗിച്ച് ഇന്ററാക്റ്റീവ് ആയിട്ടുള്ള ക്ലാസ് മുറികളിലാണ് കുട്ടികൾ ഇന്ന് പഠിക്കുന്നത്.
സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയിൽ ഏകദേശം 3200ഓളം കോടി രൂപയാണ് പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ചെലവഴിച്ചതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മയക്കുമരുന്ന്, മാലിന്യം എന്നിങ്ങനെയുള്ള രണ്ട് വിപത്തുകൾക്കെതിരെയുള്ള പോരാട്ടം കുട്ടികളിൽ നിന്നും വേണം തുടങ്ങാൻ.
മിഠായിയും പലഹാരവുമായി മയക്കുമരുന്ന് മാഫിയകൾ കുട്ടികളെ ലക്ഷ്യമിട്ട് എത്തുമെന്നും അതുകൊണ്ടുതന്നെ രക്ഷിതാക്കളും അധ്യാപകരും ജാഗ്രത പാലിക്കണം.
കുട്ടികളെ ബോധവത്ക്കരിക്കുകയും മയക്കുമരുന്ന് മാഫിയകളുടെ സാന്നിധ്യം സ്കൂൾ പരിസരത്ത് ഉണ്ടെന്ന് ശ്രദ്ധയിൽപ്പെട്ടാൽ അത് അധികൃതരെ അറിയിക്കുകയും വേണമെന്ന് മന്ത്രി നിർദേശിച്ചു.
മാലിന്യമുക്തമാക്കുന്നതിന് വേണ്ടി വ്യക്തി ശുചിത്വം മാത്രമല്ല പരിസര ശുചിത്വത്തിന്റെയും പാഠം കുട്ടികളിൽ നിന്ന് തുടങ്ങണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
എ. പ്രഭാകരൻ എംഎൽഎ അധ്യക്ഷനായ പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ സൗജന്യ യൂണിഫോമും പാഠപുസ്തകവും വിതരണം ചെയ്തു.
ജില്ലാ കളക്ടർ ഡോ. എസ്. ചിത്ര പത്താം ക്ലാസ്, പ്ലസ് ടു വിജയികളെ ആദരിച്ചു.
മലന്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാധിക മാധവൻ, സ്ഥിരം സമിതി അധ്യക്ഷരായ ആർ. സുജാത, അഞ്ജു ജയൻ, വിദ്യാഭ്യാസ ഉപഡയറക്ടർ പി.വി. മനോജ് കുമാർ, സമഗ്ര ശിക്ഷാ കേരളം ഡിപിസി കെ. ജയപ്രകാശ്, ഡിഇഒ ഇൻചാർജ് പി.കെ. മണികണ്ഠൻ, വിദ്യാകരണം കോ- ഓർഡിനേറ്റർ ഡി. ജയപ്രകാശ്, കൈറ്റ് ജില്ലാ കോ- ഓർഡിനേറ്റർ അജിതാ വിശ്വനാഥ്, അധ്യാപകർ, രക്ഷിതാക്കൾ, വിദ്യാർഥികൾ പങ്കെടുത്തു.
എല്ലാ സ്കൂളുകളിലും ഇന്റർനെറ്റ് ലഭ്യതയുമായി കേരളം മുന്നോട്ടെന്ന് മന്ത്രി എം.ബി. രാജേഷ്
12:52 AM Jun 02, 2023 | Deepika.com