കൊട്ടിയൂർ: കൊട്ടിയൂർ വൈശാഖ മഹോത്സവത്തോടനുബന്ധിച്ച് നെയ്യാട്ടം നടത്തി. ഇന്ന് ഭണ്ഡാരമെഴുന്നള്ളത്ത് നടക്കും. അർധരാത്രിയോടെയാണ് നെയ്യാട്ടം തുടങ്ങിയത്.
ഇന്നലെ സന്ധ്യയോടെ മൂഴിയോട് ഇല്ലത്തെ സുരേഷ് നന്പൂതിരി വയനാട്ടിലെ മുതിരേരി കാവിൽനിന്നുള്ള വാൾ ഇക്കരെ കൊട്ടിയൂർ ക്ഷേത്രത്തിലെത്തിച്ച് ക്ഷേത്രത്തിലെ ബലിബിംബങ്ങൾക്കൊപ്പം പ്രതിഷ്ഠിച്ചു.
ചോതി വിളക്ക് തെളിയിക്കുന്നതിനായി കുറ്റ്യാടി ജാതിയൂർ മഠത്തിൽനിന്ന് തേടൻ വാര്യർ ഓടയും തീയും എഴുന്നള്ളിച്ചുകൊണ്ടുവന്നു. രാത്രിയോടെ ഓടയും മുളയുമായി സ്ഥാനികർ അക്കരെ പ്രവേശിച്ച് മൺതാലങ്ങളിൽ ചോതി വിളക്ക് തെളിച്ചു.
ആദ്യം പടിഞ്ഞീറ്റ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ 'ചോതി പുണ്യാഹം' നടത്തി. മണിത്തറയിൽ പ്രവേശിച്ച ബ്രാഹ്മണർ അഷ്ടബന്ധം നീക്കി പാത്തിവെച്ച് രാശി വിളിച്ച ശേഷമായിരുന്നു നെയ്യാട്ടം.
ജന്മസ്ഥാനികരായ വില്ലിപ്പാലൻ കുറുപ്പിന്റെയും തമ്മേങ്ങാടൻ നമ്പ്യാരുടെയും നെയ്യ് ആദ്യമായി അഭിഷേകം ചെയ്തു. തുടർന്ന് ക്രമമനുസരിച്ച് വിവിധ മഠങ്ങളിൽ നിന്നെത്തിയ വ്രതക്കാരുടെ നെയ്യ് ഏറ്റുവാങ്ങി അഭിഷേകം ചെയ്തു.
ഉഷകാമ്പ്രം സ്ഥാനിക ബ്രാഹ്മണനാണ് സ്വയംഭൂവിൽ നെയ്യഭിഷേകത്തിന് കാർമികത്വം വഹിച്ചത്. നെയ്യാട്ടം പുലർച്ചെ വരെ നീണ്ടു. ഇന്ന് രാത്രി മണത്തണ കരിമ്പന ഗോപുരത്തിൽ നിന്ന് ഭണ്ഡാരം എഴുന്നള്ളത്ത് നടക്കും.
കൊട്ടിയൂരിൽ നെയ്യാട്ടം നടത്തി; ഇന്ന് ഭണ്ഡാരം എഴുന്നള്ളത്ത്
12:23 AM Jun 02, 2023 | Deepika.com