വൈക്കം: നൂറ്റാണ്ടു പിന്നിട്ട വൈക്കം ഗവൺമെന്റ് ബോയ്സ് ഹയർസെക്കൻഡറി സ്കൂളിൽ പതിറ്റാണ്ടുകൾക്കുശേഷം അധ്യയനത്തിന് പെൺകുട്ടികളെത്തി. ശതാബ്ദി പിന്നിട്ട സ്കൂളിൽ രണ്ടു പതിറ്റാണ്ട് മുമ്പു പ്ലസ് ടു ആരംഭിച്ചപ്പോഴാണ് ആദ്യമായി സ്കൂളിൽ പെൺകുട്ടികൾ എത്തിയത്. അധികം വൈകാതെ വീണ്ടും സ്കൂൾ ആൺകുട്ടികളുടേതു മാത്രമായി.
സർക്കാർ സംസ്ഥാനത്ത് ഏതാനും ബോയ്സ് സ്കൂളുകളിൽ പെൺകുട്ടികൾക്ക് പ്രവേശനം അനുവദിച്ചതിനൊപ്പം വൈക്കം ഗവൺമെന്റ് ബോയ്സിലും പെൺകുട്ടികൾക്കു പ്രവേശനം അനുവദിച്ചതോടെ സ്കൂൾ തെക്കേനട ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ മാത്രമായി.
അഞ്ചു മുതൽ എട്ട് വരെ ക്ലാസുകളിൽ നവാഗതരായി 30 പെൺകുട്ടികളാണ് പ്രവേശനം നേടിയത്. കഴിഞ്ഞതവണ 280 കുട്ടികളുണ്ടായിരുന്ന സ്കൂളിലിപ്പോൾ 310 കുട്ടികളുണ്ട്. ഇതിൽ 110 പേർ പുതുതായി പ്രവേശനം നേടിയവരാണ്.
സർക്കാരിന്റെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തിയ സ്കൂളാണ് വൈക്കം ബോയ്സ് ഹയർസെക്കൻഡറി സ്കൂൾ.
പുതിയ ഹൈടെക് ക്ലാസ് മുറികൾ, ആധുനിക സംവിധാനത്തോടുകൂടിയ സയൻസ് ലാബുകൾ, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ആവശ്യമായ പ്രത്യേക ശുചിമുറികൾ, വിശാലമായ ഡൈനിങ് ഹാളോടുകൂടിയ അടുക്കള, വിശാലമായ കളിസ്ഥലം ഇവയെല്ലാം നിലവിൽ സജ്ജമാക്കിയിട്ടുണ്ട്.
വൈക്കം ഗവ. ബോയ്സ് സ്കൂളിൽ പതിറ്റാണ്ടുകൾക്കുശേഷം പഠിതാക്കളായി പെൺകുട്ടികൾ
11:21 PM Jun 01, 2023 | Deepika.com