കൂട്ടിക്കൽ: കോട്ടയം ജില്ലയുടെ കിഴക്കൻ മലയോര മേഖലയുടെ വികസനത്തിന് വലിയ മുതൽക്കൂട്ടാകുന്ന റോഡാണ് മുണ്ടക്കയം-ഇളങ്കാട്-വാഗമൺ റോഡ്. ഈ റോഡ് യാഥാർഥ്യമാക്കണമെന്ന് ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.
നിലവിൽ മുണ്ടക്കയം മുതൽ ഇളങ്കാട് വരെ ബിഎം ആൻഡ് ബിസി ആധുനിക നിലവാരത്തിൽ റോഡിന്റെ നിർമാണം പൂർത്തിയായി. ഇനി പൂർത്തിയാകുവാനുള്ളത് വല്യേന്ത മുതൽ വാഗമൺ വരെയുള്ള റോഡാണ്.
പ്രളയം തകർത്തെറിഞ്ഞ റോഡ്
മലയോര മേഖലയുടെ പ്രതീക്ഷകൾക്ക് ചിറകുവിരിച്ച് ആധുനിക നിലവാരത്തിൽ റോഡിന്റെ നിർമാണ നടക്കുന്നതിനിടയിലാണ് 2021 ഒക്ടോബർ 16ന് പ്രളയം ദുരന്തം വിതച്ചത്. റോഡിന്റെ പല ഭാഗങ്ങളും ഉരുൾപൊട്ടലിൽ തകർന്നു.
വാഗമൺ മലനിരയിൽ നിന്നു കുത്തിയൊലിച്ചെത്തിയ പ്രളയ ജലത്തിൽ റോഡിന്റെ സംരക്ഷണഭിത്തിയും വശങ്ങളിലെ ഓടയുമെല്ലാം തുടച്ചുനീക്കപ്പെട്ടു. മുന്പ് ജീപ്പ് അടക്കമുള്ള വാഹനങ്ങൾ കയറിപ്പോയിരുന്ന റോഡ് പൂർണമായും തകർന്നു.
വികസനത്തിന്റെ
അനന്ത സാധ്യതകൾ
റോഡ് യാഥാർഥ്യമായാൽ കോട്ടയം, ആലപ്പുഴ, പത്തനംതിട്ട അടക്കമുള്ള മേഖലകളിൽ നിന്നുള്ള ആളുകൾക്ക് വാഗമണ്ണിൽ എത്താൻ ഏറ്റവും എളുപ്പവഴിയായി ഇതു മാറും. മുണ്ടക്കയം, കുട്ടിക്കാനം, ഏലപ്പാറ ചുറ്റിയുള്ള യാത്ര ഒഴിവാക്കുന്നതോടെ 40 കിലോമീറ്ററോളം ദൂരമാണ് സഞ്ചാരികൾക്ക് ലഭിക്കാൻ സാധിക്കുക. റോഡ് യാഥാർഥ്യമാകുന്നതോടെ മുണ്ടക്കയം, കൂട്ടിക്കൽ, ഏന്തയാർ, ഇളങ്കാട് മേഖലയിലെ ജനങ്ങളുടെ വാണിജ്യ-വ്യവസായ മുന്നേറ്റത്തിന് വലിയ ഗുണകരമാകും.
12 കോടി രൂപ
മുണ്ടക്കയം-ഇളങ്കാട്-വാഗമൺ റോഡിന്റെ നിർമാണം പൂർത്തിയാക്കാൻ 12 കോടി രൂപ കൂടി അനുവദിച്ചതായി സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. എഎസ്, ടിഎസ് നടപടിക്രമങ്ങൾ പൂർത്തിയായി ടെൻഡർ നടപടികളിലേക്ക് ഉടൻ കടക്കുമെന്നും എംഎൽഎ പറഞ്ഞു.
ഇളങ്കാട്-വാഗമൺ റോഡിന് ശാപമോക്ഷമാകുമോ?
10:34 PM Jun 01, 2023 | Deepika.com