അഗളി: അട്ടപ്പാടിയിൽ ചക്കയും മാങ്ങയും വിളഞ്ഞതോടെ ആനശല്യം രൂക്ഷമായി. ഭക്ഷണം തേടിയെത്തുന്ന കാട്ടാനകൾ ജനവാസ കേന്ദ്രത്തിലെ മാവും പ്ലാവും കുലുക്കി നാശം വിതക്കുന്നത് പതിവായി. ഇന്നലെ പുലർച്ചെ ഷോളയൂരിൽ ജനവാസ കേന്ദ്രത്തിൽ എത്തിയ ഒറ്റയാൻ ഭീതിപരത്തി.
ഷോളിയൂർ ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ച് ഓഫിസർ സജീവന്റെ നേതൃത്വത്തിൽ താല്ക്കാലികമായി രൂപീകരിച്ചിട്ടുള്ള ആർആർടി സംഘവും ഫോറസ്റ്റ് ഉദ്യോഗസ്ഥരും ചേർന്ന് കാട്ടാനയെ തുരത്തി വനത്തിലേക്ക് വിട്ടു.
പടക്കം മാത്രമാണ് വനപാലകർക്കുള്ള ഏക ആയുധം. കാട്ടനക്ക് എതിരെ റബർ ബുള്ളറ്റ് പ്രയോഗിക്കാൻ തക്ക സംവിധാനം ഉണ്ടാകണമെന്നാണ് ആവശ്യം.ഷോളയൂർ പഞ്ചായത്തിലെ 52 ഉൗരുകളിൽ വിവിധ ഇടങ്ങളിലായി കാട്ടാനകൾ ദിവസവും എത്തുന്നുണ്ട്.അഗളി,പുതൂർ പഞ്ചായത്തുകളിലും കാടിറങ്ങി ആനകൾ ഭീതി പരത്തുന്നുണ്ട്.ആന ശല്ല്യം മൂലമുള്ള കൃഷി നാശങ്ങൾക്ക് നഷ്ടപരിഹാരം കിട്ടാക്കനിയാണെന്ന് കർഷകർ പറഞ്ഞു.
വന്യ മൃഗങ്ങളുണ്ടാക്കുന്ന നഷ്ടങ്ങൾക്ക് നഷ്ടപരിഹാരം ലഭ്യമാക്കാൻ നിബന്ധനകളിൽ ഇളവുകൾ വരുത്തുകയും കർഷകരുടെ പരാതിയിൽ കൃഷിനാശം സംഭവിച്ച സ്ഥലം ഉദ്യോഗസ്ഥർ ഉടൻ തന്നെ പരിശോധന നടത്തി നഷ്ടം നിർണ്ണയിക്കുകയും വേണം.കൃഷി നഷ്ടപ്പെട്ടപെട്ടവർ പരാതി നൽകി. ഫോറസ്റ്റ് ഓഫീസുകളിൽ കയറിയിറങ്ങി അവസാനം ഉദ്യമം ഉപേക്ഷിക്കുകയാണ് പതിവ്.ഇതു തുടർ കഥയായതോടെ കൃഷി നാശങ്ങൾക്ക് വനം വകുപ്പിൽ പരാതി കൊടുക്കുന്നതിൽ നിന്ന് പിന്മാറിയിരിക്കുകയാണ് തങ്ങളെന്ന് കൃഷിക്കാർ പറഞ്ഞു. വന്യ മൃഗ ശല്യത്തിന് അടിയന്തിര സുരക്ഷയുണ്ടാകണമെന്നും കൃഷിനാശത്തിനുള്ള നഷ്ട പരിഹാര വിതരണം സുതാര്യ മാക്കണമെന്നും നിവാസികൾ സർക്കാരിനോട് ആവശ്യപ്പെട്ടു.
ചക്കയും മാങ്ങയും വിളഞ്ഞു, കാട്ടാന ശല്യം രൂക്ഷമായി
01:28 AM Jun 01, 2023 | Deepika.com