കോയന്പത്തൂർ: രാമനാഥപുരം രൂപതയുടെ പ്രഥമ രൂപതാ അസംബ്ലി സാന്തോം പാസ്റ്ററൽ സെന്ററിൽ 9, 10, 11 തീയതികളിൽ നടത്തും.
ക്രിസ്തീയ ജീവിതവും വിശ്വാസ പരിശീലനവും സഭയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളും സുവിശേഷവത്കരണ ദൗത്യവും മാധ്യമങ്ങളുടെ ക്രിയാത്മകമായ ഉപയോഗവും അതിവിശാലമായ രൂപതയുടെ റീജിയണൽ തലത്തിലുള്ള പ്രവർത്തനങ്ങളും ഇന്നത്തെ സാഹചര്യങ്ങളിൽ കത്തോലിക്കാ വിശ്വാസി സ്വീകരിക്കേണ്ട രാഷ്ട്രീയ സാമൂഹിക നിലപാടും അസംബ്ലിയിൽ പഠന വിഷയമാകുമെന്ന് രൂപത അധ്യക്ഷൻ മാർ പോൾ ആലപ്പാട്ട് അറിയിച്ചു.
"സീറോ മലബാർ സഭയുടെ ദൗത്യവും ജീവിതവും, കാലഘട്ടത്തിന്റെ ആവശ്യങ്ങളോടുള്ള പ്രതികരണം രാമനാഥപുരം രൂപതയുടെ പ്രത്യേക പശ്ചാത്തലത്തിൽ’ എന്ന ആശയമാണ് അസംബ്ലി സ്വീകരിച്ചിരിക്കുന്നത്.
ഇതിന് ഉപോത്ബലമായ കരടുരേഖയും ചോദ്യാവലിയും അടിസ്ഥാനമാക്കി വിവിധ തലങ്ങളിൽ നടത്തിയ ചർച്ചകളുടെ റിപ്പോർട്ടുകളെ ആധാരമാക്കി അസംബ്ലിയുടെ ചർച്ചകൾക്കുള്ള "പ്രവർത്തന മാർഗരേഖ’ തയാറാക്കിയിട്ടുണ്ട്.
ഇതിനെ അടിസ്ഥാനമാക്കി ക്രിസ്തീയ ആദ്ധ്യാത്മികതയും സാക്ഷ്യവും, രൂപതയുടെ മേഖലാ ഫൊറോന സംവിധാനങ്ങൾ, വിശ്വാസ പരിശീലനം, കുടുംബ ശാക്തികരണം, സുവിശേഷവൽക്കരണം തമിഴ്നാടിന്റെ പശ്ചാത്തലത്തിൽ, മാധ്യമങ്ങൾ, കത്തോലിക്കാ വിശ്വാസി സ്വീകരിക്കേണ്ട സാമൂഹിക രാഷ്ട്രീയ നിലപാട് എന്നീ ഏഴു വിഷയങ്ങൾ അസംബ്ലി ചർച്ച ചെയ്യും.
രാമനാഥപുരം രൂപതയുടെ രജത ജൂബിലിക്ക് അടുത്ത ഒരുക്കമായി സംഘടിപ്പിച്ചിരിക്കുന്ന ഈ രൂപതായോഗം ഏറെ ദിശാബോധവും നിശ്ചയദാർഢ്യവും പകരുന്നതാകുമെന്നും ബിഷപ് അറിയിച്ചു.
രാമനാഥപുരം രൂപത പ്രഥമ രൂപതാ അസംബ്ലി 9,10,11ന്
01:25 AM Jun 01, 2023 | Deepika.com