അഗളി: അരനൂറ്റാണ്ടായി കർഷകർ കുടിയേറിപ്പാർക്കുന്ന നാടാണ് കുറുക്കൻകുണ്ട്. റവന്യൂരേഖകൾ പ്രകാരം 1962 മുതൽ പ്രദേശം കൃഷിസ്ഥലമാണ്.
അഗളി പഞ്ചായത്തിന്റെ ഭാഗമായ ഈ പ്രദേശത്ത് 1974 സ്ഥാപിതമായ ഒരു ദേവാലയവും, ഏകദേശം 45 ഓളം കർഷകരായ താമസക്കാരും ഉണ്ടായിരുന്നു. ഭൂമിക്കാവശ്യമായ സകല രേഖകളോടും കൂടെയാണ് നാളിതുവരെ കർഷകർ പ്രദേശത്ത് താമസിക്കുന്നത്.
പട്ടയവും, ആധാരവും, കരമടച്ച രസീതും, ഉടമസ്ഥ അവകാശ സർട്ടിഫിക്കറ്റും ഉള്ള കർഷകർ വിവിധ കാലങ്ങളായി വ്യത്യസ്ഥമായ ബാങ്കുകളിൽ നിന്ന് കൃഷിക്കും, കാർഷികേതര ആവശ്യങ്ങൾക്കും ലോണുകൾ എടുത്തിരുന്നു.
എന്നാൽ വനം വകുപ്പ് ഉന്നയിച്ച ചില തടസവാദങ്ങൾ പ്രദേശത്തിന്റെ വികസനത്തെ വഴിമുട്ടിച്ചു.
കോവിഡ് കാലത്ത് വൈദ്യുതിയും വഴിയും ആവശ്യപ്പെട്ടുകൊണ്ട് ഈ പ്രദേശത്തെ 29 വിദ്യാർഥികൾ സ്വന്തം വീട്ടുമുറ്റത്ത് സത്യാഗ്രഹം ഇരുന്നത് ദേശീയ മാധ്യമങ്ങളിൽ ഇടം പിടിച്ചിരുന്നു.
കുറുക്കൻകുണ്ടിലെ കുട്ടികളുടെ ദുരവസ്ഥ നിയമസഭ കയറിയതോടെ 2020 തിൽ മുഖ്യമന്ത്രി ഇടപെട്ട് അടിയന്തരമായി വൈദ്യുതി നല്കുവാൻ നിർദ്ദേശം ഉണ്ടായെങ്കിലും, ഒരു നാടിന്റെ അന്ധകാരം മാറ്റാൻ അത്തരം നടപടികൾക്കായില്ല.
പ്രദേശത്ത് വൈദ്യുതി എത്തിക്കാൻ വൈദ്യുത വകുപ്പ് നടത്തിയ സർവേയിൽ ഒരു കോടി അറുപത് ലക്ഷം രൂപ ചെലവുവരും എന്ന് കണ്ടെത്തി.
മുഴുവൻ കുടുംബങ്ങളും ബിപിഎൽ ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്ന പ്രദേശത്ത് അല്പം വൈദ്യുതി വെളിച്ചം തെളിയാൻ ഇനി എത്ര കാലം കാത്തിരിക്കണം എന്നറിയാതെ കഴിയുകയാണ് ഇവിടുത്തെ കുട്ടികൾ.
വനം വകുപ്പിന്റെ തടസങ്ങൾ നീങ്ങിയപ്പോൾ ഉണ്ടായ സാന്പത്തിക ബാധ്യതയുടെ തടസം ആരുനീക്കും എന്ന ആശങ്കയിലാണ് മലയോര ജനത.
വൈദ്യുത വിളക്കുകൾ തെളിയാത്ത മറ്റൊരു പ്രവേശന ഉത്സവം കൂടിയാണ് ഇത്തവണ കുറുക്കൻകണ്ടിലെ കുരുന്നുകൾക്ക്.
കുറുക്കൻകുണ്ടിലെ കുരുന്നുകൾക്ക് വെളിച്ചമില്ലാത്ത അധ്യയന വർഷം
01:25 AM Jun 01, 2023 | Deepika.com