കണ്ണൂര്‍: സിപിഎമ്മിന്റെ കുത്തക തകര്‍ത്ത് ചെറുതാഴം ഗ്രാമ പഞ്ചായത്ത് പതിനാറാം വാർഡ് കക്കോണിയിൽ യുഡിഎഫ് നേടിയ അട്ടിമറി വിജയവും, കണ്ണൂര്‍ കോര്പറേഷൻ പള്ളിപ്രം ഡിവിഷനിലെ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ റിക്കാര്‍ഡ് ഭൂരിപക്ഷവും ഇടതു ദുര്‍ഭരണത്തിനേറ്റ പ്രഹരമാണെന്ന് ഡിസിസി പ്രസിഡന്റ് മാര്ട്ടിന് ജോര്‍ജ് പ്രതികരിച്ചു.
ചെറുതാഴം പഞ്ചായത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നേടിയ അട്ടമറി ജയം സംസ്ഥാന സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ, വികസനവിരുദ്ധ സമീപനങ്ങളോടും പ്രതിപക്ഷമില്ലാത്ത ചെറുതാഴം പഞ്ചായത്തിലെ ഇടതുഭരണസമിതിയുടെ ധാര്‍ഷ്ട്യത്തോടെയുള്ള പ്രവര്‍ത്തനങ്ങളോടുമുള്ള ജനങ്ങളുടെ വിധിയെഴുത്താണ്.
ആദ്യമായി കോണ്‍ഗ്രസ് ചെറുതാഴം പഞ്ചായത്തില്‍ അക്കൗണ്ട് തുറന്നിരിക്കുകയാണ്. പരാജയ ഭീതിയില്‍ ബിജെപിയുമായി ധാരണയുണ്ടാക്കി. ബിജെപി സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കാതിരുന്നിട്ടും സിപിഎമ്മിന് വാര്‍ഡ് നിലനിര്‍ത്താനായില്ല. സ്വന്തം അണികള്‍ പോലും സിപിഎമ്മിനെ കൈവിട്ടുവെന്നാണ് ചെറുതാഴത്തെ ഫലം തെളിയിക്കുന്നത്.
സിപിഎം നേതാക്കള്‍ ധാര്‍ഷ്ട്യത്തിന്റെ, ധിക്കാരത്തിന്റെ ഭാഷ ഇനിയെങ്കിലും ഉപേക്ഷിക്കണം. പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളില്‍ എതിര്‍പാര്‍ട്ടികള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം പോലും നിഷേധിക്കുന്ന സിപിഎമ്മിന് അത്തരം കോട്ടകള്‍ എക്കാലവും ഭദ്രമായി നിലനിര്‍ത്താമെന്ന വ്യാമോഹം ഇനി വേണ്ടെന്ന പാഠമാണ് ചെറുതാഴം നല്‍കുന്നത്.പള്ളിപ്രം ഡിവിഷനില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് വര്‍ധിച്ച ഭൂരിപക്ഷത്തോടെ വിജയിക്കാന്‍ സാധിച്ചത് കണ്ണൂര്‍ കോര്‍പറേഷനിലെ യുഡിഎഫ് ഭരണസമിതിയുടെ ജനപക്ഷപ്രവര്ത്തനങ്ങള്ക്കു ലഭിച്ച അംഗീകാരമാണ്.
കോര്‍പറേഷനെതിരേ അപവാദ പ്രചാരണവും സമരപ്രഹസനങ്ങളും നടത്തി വരുന്ന ഇടതുപക്ഷത്തെ കൃത്യമായി തിരിച്ചറിഞ്ഞാണ് വോട്ടര്‍മാര്‍ പ്രതികരിച്ചത്. കണ്ണൂര്‍ കോര്‍പറേഷനില്‍ നടത്തിവരുന്ന വികസന പ്രവര്‍ത്തനങ്ങള്‍ ശക്തമായി മുന്നോട്ടു കൊണ്ടു പോകാനുള്ള പ്രചോദനവും ജനകീയാംഗീകാരവുമാണ് പള്ളിപ്രത്തെ വിജയമെന്ന് മാര്ട്ടിന് ജോര്‍ജ് പറഞ്ഞു. കണ്ണൂര്‍ ജില്ലയില്‍ യുഡിഎഫിന് തദ്ദേശസ്ഥാപനങ്ങളില്‍ ചരിത്രവിജയം സമ്മാനിച്ച മുഴുവന്‍ വോട്ടര്‍മാരേയും ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അഭിനന്ദിക്കുന്നതായി മാര്ട്ടിന് ജോര്‍ജ് പ്രസ്താവന യില്‍ അറിയിച്ചു.
ഇടതു ദുര്‍ഭരണത്തിനേറ്റ തിരിച്ചടി: മാര്ട്ടിന് ജോര്‍ജ്
01:00 AM Jun 01, 2023 | Deepika.com