സാന്റോ ജേക്കബ്
ഏന്തയാർ ഈസ്റ്റ്: 2021 ഒക്ടോബർ 16നുണ്ടായ മഹാപ്രളയത്തിലാണ് കൂട്ടിക്കൽ - കൊക്കയാർ പഞ്ചായത്തുകളെയും കോട്ടയം - ഇടുക്കി ജില്ലകളെയും ബന്ധിപ്പിക്കുന്ന ഏന്തായാർ ഈസ്റ്റ് പാലം തകർന്നത്. ഇതോടെ കൊക്കയാർ പഞ്ചായത്തിൽപ്പെട്ട മുക്കുളം, വടക്കേമല, വെമ്പാല, വെംബ്ലി അടക്കമുള്ള മേഖലയിലെ ആയിരക്കണക്കിന് കുടുംബങ്ങൾ ദുരിതത്തിലായി. മഹാ ദുരന്തം നടന്ന് ഒന്നര വർഷം പിന്നിട്ടിട്ടും പാലം നിർമിക്കുന്നതിനുള്ള യാതൊരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്നു ഇതുവരെ ഉണ്ടായിട്ടില്ല.
ആറ് കിലോമീറ്റർ
ചുറ്റി സഞ്ചരിക്കണം
വേനൽ കാലത്ത് പുല്ലകയാറ്റിലെ ജലനിരപ്പ് താഴ്ന്നതോടെ പുഴയിൽ മണ്ണിട്ട് ഉയർത്തി താത്ക്കാലികമായി നിർമിച്ച റോഡിലൂടെയാണ് ചെറിയ വാഹനങ്ങൾ കടന്നു പോകുന്നത്. നാട്ടുകാരുടെ നേതൃത്വത്തിൽ നിർമിച്ച താത്കാലിക നടപ്പാലവും കാൽനട യാത്രക്കാർക്ക് ആശ്രയമാണ്. എന്നാൽ മഴക്കാലമാകുന്നതോടെ ആറ്റിലെ ജലനിരപ്പ് ഉയരും. മുക്കുളം, വടക്കേമല, വെംബ്ലി തുടങ്ങിയ മേഖലയിലുള്ള ആയിരക്കണക്കിന് കുടുംബങ്ങളിലെ ആളുകൾ മൂന്ന് കിലോമീറ്ററോളം ഒരു വശത്തേക്ക് മാത്രം അധികം സഞ്ചരിച്ച് ഇളംങ്കാട് വഴി വേണം ഏന്തയാർ ടൗണിലെത്താൻ. തിരികെയുള്ള യാത്ര കൂടിയാകുമ്പോൾ ഇത് ആറ് കിലോമീറ്ററാകും.
ദുരിതത്തിലായി
വിദ്യാർഥികൾ
സ്കൂൾ തുറക്കുന്നതോടെ മേഖലയിലെ കുട്ടികളാണ് ഏറ്റവും കൂടുതൽ ദുരിതം അനുഭവിക്കുക. പ്രദേശത്തെ കുട്ടികളിൽ ഭൂരിഭാഗവും പഠനം നടത്തുന്നത് ഏന്തയാർ, കൂട്ടിക്കൽ, മുണ്ടക്കയം മേഖലയിലെ സ്കൂളുകളിലാണ്. സ്കൂൾ തുറക്കുന്നതോടെ ഇവരുടെ ദുരിതയാത്രയ്ക്കും തുടക്കമാകും.
തടിയിൽ തീർത്ത താത്കാലിക നടപ്പാലമാണ് ഇവരുടെ ഏക ആശ്രയം. മഴക്കാലത്ത് പുല്ലകയാറ്റിലെ ജലനിരപ്പ് ഉയർന്നാൽ താത്കാലിക നടപ്പാലം ബലക്ഷയത്തിലാകും. പിന്നീട് ഇതുവഴി കാൽനട യാത്ര പോലും അസാധ്യമാകും.
പ്രതിഷേധങ്ങൾ നിരവധി
ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ പാലം പുനർ നിർമിക്കണമെന്നാവശ്യപ്പെട്ട് നിരവധി പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിച്ചു.
കൂടാതെ പ്രമുഖ രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വത്തിലും പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചെങ്കിലും യാതൊരു പ്രയോജനവുമുണ്ടായില്ല.
2022ലെ സംസ്ഥാന ബഡ്ജറ്റിൽ ടോക്കൺ തുകിയായി 100 രൂപ ഉൾപ്പെടുത്തിയെങ്കിൽ 2023 ലെ ബഡ്ജറ്റിൽ ഒരു രൂപ പോലും വക കൊള്ളിച്ചില്ലെന്നും പ്രദേശവാസികൾ ദീപികയോട് പറഞ്ഞു.
സ്കൂൾ തുറക്കുന്നു: പ്രളയ മേഖലയിലെ ദുരിതയാത്രയ്ക്ക് ആര് പരിഹാരം കാണും?
11:46 PM May 31, 2023 | Deepika.com