കുറവിലങ്ങാട്: അക്ഷരലോകത്തെത്തുന്ന നവാഗതരെ വിദ്യാലയങ്ങള്‍ ഇന്നു വരവേല്‍ക്കും. മധുരപലഹാരങ്ങള്‍ നല്കി മുതിര്‍ന്ന തലമുറയും അധ്യാപകരും ചേര്‍ന്ന് ഇളംതലമുറയെ വരവേല്‍ക്കും.
കരച്ചിലും ബഹളവുമൊക്കെ പഴങ്കഥയാക്കിയാണ് ഇപ്പോള്‍ ഒന്നാംക്ലാസുകളടക്കം ആരംഭിക്കുന്നത്. പ്ലേസ്കൂളുകളിലും അങ്കണവാടികളിലുമായി സ്കൂള്‍ അന്തരീക്ഷം പരിചയിച്ചെത്തുന്ന കുട്ടികള്‍ക്ക് ഒന്നാംക്ലാസ് അത്ര പുതുമയല്ല. ബഹുഭൂരിപക്ഷം ഒന്നാം ക്ലാസുകാര്‍ക്കും പ്ലേസ്കൂളില്നിന്നും എല്‍കെജി, യുകെജിയില്നിന്നുമൊക്കെയുള്ള സ്ഥാനക്കയറ്റം മാത്രമാണ് പുതിയ അധ്യയനവര്‍ഷം. പലയിടങ്ങളിലും പ്രീപ്രൈമറി സ്കൂളുകളോട് ചേര്‍ന്നുതന്നെ പ്രവര്‍ത്തിക്കുന്ന സ്ഥിതിയുമുണ്ട്.
ഗവ. സ്കൂളുകളടക്കം ചായംപൂശി പുതിയ ശോഭയിലാണ് കാത്തുനില്‍ക്കുന്നത്. എല്‍പി സ്കൂളുകളിലെ ചുവരുകളിലൊക്കെ പലയിടങ്ങളിലും പുത്തന്‍ ചിത്രങ്ങള്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. ഭൂരിപക്ഷം വിദ്യാലയങ്ങളിലും പൊതുവാഹനക്രമീകരണമുള്ളതും വിദ്യാര്‍ത്ഥികള്‍ക്ക് നേട്ടമാണ്.
ആദ്യദിനത്തില്‍ അസംബ്ലിയും പേരുവിളിയും പുതിയ ക്ലാസുമൊക്കെയായി തീരുന്ന പതിവാകും ഇക്കുറിയും. കോവിഡില്‍ മുങ്ങിപ്പോയ പ്രവേശനോത്സവമെല്ലാം ആവേശത്തോടെ ഇക്കുറി തിരിച്ചെത്തുമെന്ന ആവേശവും ഇക്കുറിയുണ്ട്.
കഴിഞ്ഞ വര്‍ഷം വിദ്യാര്‍ഥികളുടെ എണ്ണത്തിലുണ്ടായ കുറവ് പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് കലാലയങ്ങൾ.
അണിഞ്ഞൊരുങ്ങി സ്കൂളുകള്‍; പുത്തനുടുപ്പിട്ട് പുതുതലമുറ
10:37 PM May 31, 2023 | Deepika.com