കൊച്ചി: ജില്ലയില്‍ പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ ഒരുങ്ങി ആരോഗ്യ വകുപ്പ്. ശ്രദ്ധയോടെ എറണാകുളം എന്ന പേരില്‍ ആരോഗ്യജാഗ്രത പകര്‍ച്ചവ്യാധി നിയന്ത്രണ പദ്ധതിയുടെ ഭാഗമായാണ് ജില്ലയില്‍ കാമ്പയിന് സംഘടിപ്പിക്കുന്നത്. കാമ്പയിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപന തലങ്ങളിലും, വീടുകളിലും, സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചും ബോധവത്കരണ പരിപാടികള്‍ നടപ്പിലാക്കും.
ജില്ലയില്‍ കൂടുതല്‍ ഡെങ്കി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ചൂര്‍ണിക്കര, വാഴക്കുളം, തൃക്കാക്കര, ഇടച്ചിറ, പായിപ്രമേഖലകളില് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനും യോഗത്തില്‍ തീരുമാനമായി. ഉറവിട നശീകരണം ശക്തമാക്കുന്നതിന്റെ ഭാഗമായി ഉറവിടം കണ്ടെത്തുന്ന ഇടങ്ങളില്‍ വ്യക്തികളില്‍ നിന്നും പിഴ ചുമത്തും. സ്കൂളില്‍ ഉറവിട നശീകരണം നടത്തി അടയാളപ്പെടുത്തുന്നതിനുള്ള ചെക്ക് ലിസ്റ്റ് വിദ്യാലയങ്ങളില്‍ വിതരണം ചെയ്യും . ക്ഷീര വികസന വകുപ്പിനും കൃഷിവകുപ്പിനും വിവിധ ഇടങ്ങളില്‍ പകര്‍ച്ചവ്യാധി പ്രതിരോധ ബോര്‍ഡുകളും ആരോഗ്യ വകുപ്പില്‍ നിന്നും നല്‍കിയിട്ടുണ്ട്.
ബോധവത്കരണം കൂടാതെ ഉറവിട നശീകരണത്തിന്റെ ഭാഗമായി വീടുകളിലും സ്ഥാപനങ്ങളിലും കൃത്യമായി മാലിന്യനിർമാര്‍ജനം, വീടുകളുടെ അകത്തളങ്ങളില്‍ നിന്ന് ചെടികളും മറ്റും മാറ്റുന്ന പ്രവര്‍ത്തനം എന്നിവ നടപ്പിലാക്കും. തൊഴിലുറപ്പ് തൊഴിലാളികളും മണ്ണിലും ചെളിയില്‍ ഇറങ്ങി പണിയെടുക്കുന്നവരും കൃത്യമായി എലിപ്പനി പ്രതിരോധ ഗുളിക ഡോക്സി സൈക്ലിന്‍ കഴിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും. കാമ്പയിന് സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ചേര്‍ന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എസ്. ശ്രീദേവി, തദ്ദേശസ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പി.എം. ഷഫീഖ് തുടങ്ങിയവരും പങ്കെടുത്തു.
പകര്‍ച്ചവ്യാധി പ്രതിരോധ കാമ്പയിനുമായി ആരോഗ്യവകുപ്പ്
04:37 AM May 31, 2023 | Deepika.com