കൊച്ചി: 28 വര്‍ഷത്തെ സേവനത്തിനുശേഷം എസ്പി കെ.എം. ജിജിമോന് ഇന്ന് കേരള പോലീസില്‍നിന്നു പടിയിറങ്ങുന്നത് നിറഞ്ഞ മനസോടെ. വളര്‍ന്നുവരുന്ന മുകുളങ്ങള്‍ വാടാതിരിക്കാന്‍ അവര്‍ക്ക് കരുതലിന്റെ കൂടൊരുക്കിയാണ് ഇടുക്കി ക്രൈംബ്രാഞ്ച് എസ്പി ജിജിമോന്റെ മടക്കം. അദ്ദേഹം പോലീസില്‍ നടപ്പാക്കിയ പദ്ധതിയാണ് “വളരട്ടെ വാടാതിരിക്കട്ടെ”. ഈ പദ്ധതിയിലൂടെ പിങ്ക് പോലീസ് ഇതിനകം 65,000 കുരുന്നുകള്‍ക്ക് സുരക്ഷയുടെ ബാലപാഠങ്ങള്‍ പകര്‍ന്നു നല്കി. ഇതോടൊപ്പം സര്‍വീസ് കാലഘട്ടത്തില്‍ ജനക്ഷേമം ലക്ഷ്യമിട്ട് ഇദ്ദേഹം വിവിധങ്ങളായ പദ്ധതികൾ നടപ്പിലാക്കി. അവയെല്ലാം വന്‍ വിജയവുമായിരുന്നു.
പീഡനങ്ങളില്‍നിന്നു കുഞ്ഞുങ്ങള്‍ക്ക് ബോധവത്കരണം നല്‍കാനായി 2022 ല്‍ “വളരട്ടെ വാടാതിരിക്കട്ടെ” എന്ന പദ്ധതി സംസ്ഥാനത്ത് ആദ്യമായി നടപ്പാക്കിയത്. പദ്ധതി ആലുവ, പെരുമ്പാവൂര്‍, മൂവാറ്റുപുഴ സബ് ഡിവിഷനുകളിലേക്ക് വ്യാപിപ്പിച്ചു. നിലവില്‍ പുത്തന്‍കുരിശ് സബ്ഡിവിഷനിലും പദ്ധതി നടപ്പിലാക്കി. മൊബൈല്‍ ഫോണിന്റെ അമിത ഉപയോഗം, സമൂഹമാധ്യമങ്ങളിലെ ചതിക്കുഴികള്‍, ലഹരി ഉപയോഗം എന്നിവയെക്കുറിച്ചെല്ലാമാണ് സ്കൂളുകളിലും വീടുകളിലും കയറിയിറങ്ങി പിങ്ക് പോലീസ് ബോധവത്കരണം നടത്തുന്നത്.
2009 ല്‍ പുത്തന്‍കുരിശ് ഇന്‍സ്പെക്ടറായിരിക്കെ ജിജിമോന് നടപ്പാക്കിയ മറ്റൊരു പദ്ധതിയായിരുന്നു “സുകൃതം”. മരണശേഷം കണ്ണ് മണ്ണിനോ മനുഷ്യനോ എന്ന കാന്പയിനിലൂടെ നിരവധിപ്പേരാണ് ഉറ്റവരുടെ മരണശേഷം കണ്ണുകള്‍ ദാനം ചെയ്യാന്‍ മുന്നോട്ടുവന്നത്. സുകൃതം പദ്ധതിയുടെ ഭാഗമായി ദാനം ലഭിച്ച കണ്ണുകള്‍ നിരവധി പേർക്കു വെളിച്ചമേകി.
ഓരോ പോലീസ് സ്റ്റേഷന് പരിധിയിലും വരുന്ന കുറ്റവാളികളെ ഓരോ പോലീസുകാരും നിരീക്ഷിച്ച് കുറ്റകൃത്യങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഈച്ച് വണ്‍ വാച്ച് വണ്‍ പദ്ധതിയും ജിജിമോന് നടപ്പാക്കി. 2007 ല്‍ കോതമംഗലം ഇന്‍സ്പെക്ടറായിരുന്ന സമയത്ത് ജെസിഐയുമായി ചേര്‍ന്നു പോലീസ് ഉദ്യോഗസ്ഥരുടെ സോഫ്ട്സ്കില്സ് വികസിപ്പിക്കുന്നതിനായി “ഹൃദ്യമീ ജീവിതം സുന്ദരമീ കര്‍മം” എന്ന പദ്ധതി നടപ്പാക്കി.
2008ല്‍ പുത്തന്‍കുരിശ് എസ്ഐയായിരുന്ന സമയത്ത് അപകടങ്ങള്‍ പതിവായിരുന്ന 14 കീലോമീറ്റര്‍ ദൈര്‍ഘ്യമുള്ള തിരുവാങ്കുളം- മൂവാറ്റുപുഴ റോഡില്‍ പെരുവംമൂഴി വരെയുള്ള ഭാഗത്തെ അവസ്ഥ പഠിച്ചു വേണ്ട സുരക്ഷാ മാര്‍ഗങ്ങള്‍ നിര്‍ദേശിച്ചു.
1988 ഡിസംബര്‍ 22 ന് സിആര്‍പിഎഫ് എസ്ഐയായായിരുന്നു ജിജിമോന്റെ തുടക്കം. തുടര്‍ന്ന് 1995 ഏപ്രില്‍ 20ന് കേരള പോലീസില്‍ സബ് ഇന്‍സ്പെക്ടറായി. സര്‍വീസിലിരിക്കെ എല്‍എല്‍ബിയും എല്‍എല്‍എമ്മും നേടി. ഊന്നുകല്‍ കൊടക്കല്ലില്‍ മാത്യു- മേരി ദമ്പതികളുടെ മകനാണ്. ഭാര്യ രഞ്ജു അല്‍ഫോൻസ് എല്‍ഐസി പെരുമ്പാവൂര്‍ ബ്രാഞ്ചില്‍ ഹയര്‍ഗ്രേഡ് അസിസ്റ്റന്റാണ്. മക്കളായ മാത്യൂസ് യുകെയിലും കാതറീന് ഓസ്ട്രേലിയയിലും പഠിക്കുന്നു.
സീമ മോഹന്‍ലാല്‍
എസ്പി ജിജിമോന് ഇന്ന് പടിയിറങ്ങും; നിറഞ്ഞ മനസോടെ
03:48 AM May 31, 2023 | Deepika.com