കാക്കനാട്: കാക്കനാട് കളക്ടറേറ്റ് സിഗ്നലിന് സമീപത്തും പള്ളിക്കര റോഡിൽ ബൈബിൾ കോളജിന് സമീപത്തും ഇന്നലെ ഉണ്ടായ രണ്ടു വാഹനാപകടങ്ങളിലായി രണ്ടു പേർ മരിച്ചു. കളക്ടറേറ്റ് സിഗ്നലിന് അടുത്ത് കുന്നുംപുറം റോഡ് ഇൻഡസ് മോട്ടോഴ്സിന് സമീപം ഉണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ അസം സ്വദേശി ബീബേം (27) ആണ് മരിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു അപകടം. കാക്കനാട് സിഗ്നലിൽനിന്ന് വാഴക്കാല ഭാഗത്തേക്ക് വരികയായിരുന്നു ബൈക്കിനെ മറിക്കടക്കുന്നതിനിടെ ടാങ്കർ ലോറി ബൈക്കിൽ തട്ടുകയും ബീബേം ലോറിക്കടിയിൽപ്പെടുകയായിരുന്നു. ബൈക്ക് ഓടിച്ചിരുന്ന സിംഗ്സാറ്റ് പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.
ഇരുവരും കൊച്ചിയിലെ സ്വകാര്യ കന്പനിയിലെ ജീവനക്കാരാണ്. അപകടത്തെ തുടർന്ന് കാക്കനാട് - വാഴക്കാല, സീ പോർട്ട് - എയർപോർട്ട് റോഡിൽ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. പോലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി റോഡ് കഴുകിയതിന് ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്.
കാക്കനാട് പള്ളിക്കര റോഡിൽ ബൈബിൾ കോളജിന് സമീപത്ത് ഇന്നലെ വൈകീട്ട് ഏഴോടെയുണ്ടായ ബൈക്ക് അപകടത്തിൽ നേര്യമംഗലം സ്വദേശി അലങ്കപൊക്കം വീട്ടിൽ എ.ടി. രാജേഷ് (50) ആണ് മരിച്ചത്. കാക്കനാട് റീജീയണൽ കെമിക്കൽ എക്സാമി നേഴ്സ് ലബോറട്ടറി (ആഭ്യന്തര വകുപ്പ്) ജീവന ക്കാരനാണ്. വീട്ടിലേക്ക് പോകവെയാണ് അപകടത്തിൽപ്പെട്ടത്. ടെന്പോയെ മറികടക്കാനുളള ശ്രമത്തിനിടെ അപകടത്തിൽപ്പെടുകയായിരുന്നു. ഭാര്യ: മിനി രാജേഷ്. മക്കൾ: അലൻ, ആദിത്യൻ.
അപകടങ്ങളിൽ മരിച്ച ഇരുവരുടെയും മൃതദേഹം കളമശേരി മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
കാക്കനാട് വാഹനാപകടങ്ങളിൽ രണ്ടു മരണം
10:36 PM May 30, 2023 | Deepika.com