കളമശേരി: എറണാകുളം ഗവ. മെഡിക്കല്‍ കോളജിലെ സൂപ്പര്‍ സ്പെഷാലിറ്റി ബ്ലോക്ക് ഈ വര്‍ഷം നാടിന് സമര്‍പ്പിക്കുമെന്ന് മന്ത്രി പി. രാജീവ്. മെഡിക്കല്‍ കോളജില്‍ പുതുതായി പണി കഴിപ്പിച്ച ഫുഡ്കോര്ട്ടിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫുഡ് കോര്‍ട്ടിലിരുന്ന് ഭക്ഷണം കഴിക്കുന്നവര്‍ ഭക്ഷണാവശിഷ്ടങ്ങള്‍ വലിച്ചെറിയാതെ പ്രത്യേക സ്ഥലങ്ങളില്‍ നിക്ഷേപിക്കണം. അതിനായി ബിന്നുകള്‍ സ്ഥാപിക്കണം.
മെഡിക്കല്‍ കോളജില്‍ ഉള്‍പ്പെടെ എല്ലായിടത്തും ശുചിത്വത്തിനൊപ്പം കളമശേരി കാമ്പയിന് കാര്യക്ഷമമായി നടക്കുന്നുണ്ടെന്നും രണ്ടുവര്‍ഷത്തിനുള്ളില്‍ ഏറ്റവും മികച്ച മെഡിക്കല്‍ കോളജാക്കി മാറ്റുമെന്നും മന്ത്രി പറഞ്ഞു.
ഫുഡ് കോര്‍ട്ട് യാഥാര്‍ഥ്യമായതോടെ മെഡിക്കല്‍ കോളജില്‍ നിന്നും സൗജന്യ ഭക്ഷണം ലഭിക്കുന്ന രോഗികള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഭക്ഷണം ഇരുന്നു കഴിക്കുന്നതിനുള്ള സൗകര്യമാണ് ലഭ്യമാകുന്നത്. മന്ത്രി പി. രാജീവിന്റെ എംഎല്‍എ ഫണ്ടില്‍ നിന്നും 20 ലക്ഷം രൂപ ചെലവഴിച്ചാണ് ഫുഡ്കോര്‍ട്ട് നിര്‍മിച്ചത്. 663 ചതുരശ്ര അടി, 415 ചതുരശ്ര അടി എന്നിങ്ങനെ രണ്ട് ഫുഡ്കോര്‍ട്ടുകള്‍ അഞ്ചുമാസം കൊണ്ട് പിഡബ്ല്യുഡിയാണ് നിര്‍മാണം പൂര്‍ത്തീകരിച്ചത്. ഒരേസമയം 100 പേര്‍ക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനാകുന്ന കെട്ടിടത്തിന് ആവശ്യമായ വൈദ്യുതി, ജല സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
നഗരസഭ ചെയര്‍പേഴ്സണ്‍ സീമ കണ്ണന് അധ്യക്ഷത വഹിച്ചു. മെഡിക്കല്‍ സൂപ്രണ്ട് ഡോ. ഗണേഷ് മോഹന്‍, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. രശ്മി രാജൻ, വാര്‍ഡ് കൗണ്‍സിലര്‍ കെ.കെ. ശശി തുടങ്ങിയവര്‍ പങ്കെടുത്തു.
മെഡിക്കല്‍ കോളജിലെ സൂപ്പര്‍ സ്പെഷാലിറ്റി ബ്ലോക്ക് ഈ വര്‍ഷം നാടിന് സമര്‍പ്പിക്കും: മന്ത്രി
01:07 AM May 30, 2023 | Deepika.com