നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് വിഭാഗം വൻ മയക്കുമരുന്ന് വേട്ട നടത്തി. 1.5 കിലോഗ്രാം ഹെറോയിനുമായി കിഴക്കൻ ആഫ്രിക്കയിലെ ബ്രൂണ്ടി എന്ന രാജ്യത്തിൽ നിന്നുള്ള വനിതയേയാണ് പിടികൂടിയത്. ഇന്ത്യൻ വിപണിയിൽ ഏകദേശം പത്തു കോടി വിലമതിക്കുന്ന മയക്കുമരുന്ന് ബാഗിൽ പ്രത്യേക അറയുണ്ടാക്കിയാണ് ഒളിപ്പിച്ചിരുന്നത്. ഒറ്റനോട്ടത്തിൽ ആർക്കും ഇത് കണ്ടെത്താനാകില്ല. സമീപകാലയളവിൽ നെടുമ്പാശേരി വിമാനത്താവളത്തിൽ നടക്കുന്ന ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിത്.
കെനിയയുടെ തലസ്ഥാനമായ നെയ്റോബിയിൽ നിന്നും ഷാർജ വഴി എയർ അറേബ്യ വിമാനത്തിൽ വന്ന യുവതിയുടെ പേര് യവേറ്റെ നഹിമന എന്നാണ് പറഞ്ഞിട്ടുള്ളത്. കൊച്ചിയിലെ ഡിആർഐ ഉദ്യോഗസ്ഥർക്ക് രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് അവർ വിമാനത്താവളത്തിൽ വന്നത്. ഇന്നലെ പുലർച്ചയ്ക്ക് 3.10 നാണ് വിമാനം കൊച്ചിയിൽ ഇറങ്ങിയത്.
ഡിആർഐ സംഘം വിമാനത്താവളത്തിലെ കസ്റ്റം ഏരിയയിൽ കാത്തുനിന്നാണ് ഇവരെ പിടിച്ചത്. ഈ യുവതിക്ക് പിന്നിൽ വൻ അന്താരാഷ്ട്ര മയക്കുമരുന്ന്, കള്ളക്കടത്ത് സംഘം ഉണ്ടെന്നാണ് ഡിആർഐയുടെ നിഗമനം. മുൻകാലങ്ങളിൽ കൊച്ചി വിമാനത്താവളത്തിൽ പിടിച്ചിട്ടുള്ള മയക്കുമരുന്നിൽ 90ശതമാനവും ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നാണ് കൊണ്ടുവന്നിട്ടുള്ളത്.
ആഫ്രിക്കയിലെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാരാണ് പിടിക്കപ്പെട്ടിട്ടുള്ളത്. ഇവരെല്ലാം കരിയർമാർ ആണെന്ന് വ്യക്തമായിട്ടുണ്ട്. ഇതിനു പിന്നിലുള്ള സംഘത്തെ സംബന്ധിച്ച് വിവരങ്ങൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് ഡിആർഐ. പിടിയിലായ യുവതിയെ വിശദമായി ചോദ്യം ചെയ്തു വരുന്നു.
10 കോടിയുടെ ഹെറോയിൻ പിടികൂടി
01:07 AM May 30, 2023 | Deepika.com