തൃപ്പൂണിത്തുറ: വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി വൈക്കം സത്യഗ്രഹത്തിന്റെ മുന്നണി പോരാളികളിലൊരാളായ ആമചാടി തേവന്റെ സ്മൃതി മണ്ഡപം ആമചാടി ദ്വീപിൽ നടന്ന ചടങ്ങിൽ ഡോ.അംബേദ്കറുടെ കൊച്ചുമകൻ ആനന്ദ് രാജ് അംബേദ്കർ സമർപ്പിച്ചു. വൈക്കം സത്യാഗ്രഹത്തിന് ദേശീയ പ്രാധാന്യം ഉണ്ടായിരുന്നത് കൊണ്ടാണ് മഹാത്മാഗാന്ധി അടക്കമുള്ള മഹാരഥന്മാർ വൈക്കത്ത് എത്തിയതെന്നും ആമചാടി തേവന്റെ സ്മൃതി കുടീരം ഒരു ശക്തിക്കും തകർക്കാൻപറ്റാത്ത വിധം പൂർണമായും സംരക്ഷിക്കുമെന്നും സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു.
കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ അധ്യക്ഷത വഹിച്ചു. ഓർമയിൽ നിന്നും മാഞ്ഞുപോയ ധീരനായ വിപ്ലവകാരിയെ സമൂഹത്തിനു മുന്നിൽ ഉയർത്തി കാട്ടുകയാണെന്ന് അദ്ദേഹം പറഞ്ഞു. സണ്ണി കപിക്കാട് മുഖ്യപ്രഭാഷണം നടത്തി. കെപിസിസി വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രൻ, എംപിമാരായ കൊടിക്കുന്നിൽ സുരേഷ്, ഹൈബി ഈഡൻ, ജെബി മേത്തർ, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, കെ. ബാബു എംഎൽഎ, വി.ജെ. പൗലോസ്, കെപിസിസി സെക്രട്ടറി എസ്. അശോകൻ, യുഡിഎഫ് കൺവീനർ ഡൊമിനിക് പ്രസന്റേഷൻ, ആമ ചാടി തേവന്റെ മകൻ കെ.ടി. പ്രഭാകരൻ തുടങ്ങിയവർ പ്രസംഗിച്ചു.
സമ്മേളനത്തിനു ശേഷം കെ.സുധാകരൻ, ആനന്ദ് രാജ് അംബേദ്കർ, വി.ഡി. സതീശൻ എന്നിവർ ചേർന്ന് ആമ ചാടിതേവന്റെ വീടിനു മുന്നിൽ മൂന്നു വൃക്ഷത്തൈകളും നട്ടു.
ആമചാടി തേവന്റെ സ്മൃതിമണ്ഡപം നാടിന് സമർപ്പിച്ചു
01:07 AM May 30, 2023 | Deepika.com