കൊച്ചി: അഴിമതിയുടെ കാര്യത്തില്‍ പിണറായിയുടെ വത്സല ശിഷ്യനാണ് കൊച്ചി മേയറെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്. അപാര തൊലിക്കട്ടിയാണ് കോര്പറേഷന് ഭരണാധികാരികള്‍ക്ക്. നഗരത്തില്‍ മാലിന്യം കുന്നുകൂടുമ്പോഴും എന്ത് ചെയ്യണമെന്ന് വ്യക്തതയില്ലാത്ത അഴിമതി മാത്രം ലാക്കാക്കുന്നവരാണ് കൊച്ചി ഭരിക്കുന്നത്. രൂക്ഷമായ മാലിന്യ പ്രശ്നമുണ്ടായിട്ടും അനങ്ങാത്ത സംസ്ഥാന സര്‍ക്കാരും ഈ അഴിമതിയില്‍ തുല്യ പങ്കുകാരാണെന്നും സുധാകരന് കുറ്റപ്പെടുത്തി. മാലിന്യ മാഫിയയുടെ മറവില്‍ കൊച്ചിന് കോര്‍പറേഷനില്‍ നടക്കുന്ന കൊള്ളയ്ക്കെതിരേ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് നയിക്കുന്ന വാഹന പ്രചാരണജാഥ നഗരം നിറഞ്ഞ് സമരത്തിന്റെ ആറാം ദിവസത്തെ പര്യടനം ഉദ്ഘാടനം ചെയത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊച്ചിയെ കൊള്ളയടിക്കുന്നവര്‍ക്ക് കോര്പറേഷന് ഓഫീസില്‍ തീയിടാന്‍ പ്രയാസമുണ്ടാകില്ല. മാലിന്യ വിഷയത്തില്‍ അഴിമതി മൂടിവച്ചു ആരോപണം നേരിടാനാകാതെ വന്നാല്‍ കോര്പറേഷന് തീയിട്ട് നശിപ്പിക്കാനും മാലിന്യ മാഫിയ മടിക്കില്ല. ആരോപണം നേരിടുമ്പോള്‍ ഓഫീസിന് തീയിടുന്നതാണ് ഇവരുടെ സ്ഥിരം ശൈലി. അതുകൊണ്ട് കോര്പറേഷന് ഓഫീസിനു നാട്ടുകാര്‍ സംരക്ഷണമൊരുക്കണം.
സിപിഎമ്മിന്റെ അഴിമതി അവസാനിപ്പിച്ച് നാടിന്റെ പൊതുമുതല്‍ സംരക്ഷിക്കാനുള്ള പോരാട്ടത്തിനാണ് കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്നതെന്നും സുധാകരന് പറഞ്ഞു. പി.എച്ച്. നാസര്‍ അധ്യക്ഷത വഹിച്ചു. ജസ്റ്റീസ് മോഹന്‍ദാസ് മുഖ്യാഥിതിയായി. കെപിസിസി വൈസ് പ്രസിഡന്റ് വി.ജെ. പൗലോസ്, കെപിസിസി ജനറല്‍ സെക്രട്ടറിമാരായ എസ്. അശോകന്, ദീപ്തി മേരി വര്‍ഗീസ് തുടങ്ങിയവരും പങ്കെടുത്തു.
അഴിമതിയിൽ മേയര്‍ പിണറായിയുടെ വത്സല ശിഷ്യൻ: കെ. സുധാകരന്
01:06 AM May 30, 2023 | Deepika.com