കൊച്ചി: യുഡിഎഫിലേക്ക് പോകുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടെ കൊച്ചി കോര്പറേഷന് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്മാന് ടി.കെ. അഷറഫ് കോണ്‍ഗ്രസ് വേദിയില്‍. മാലിന്യ വിഷയങ്ങളിലടക്കം കോര്പറേഷന് ദുര്‍ഭരണത്തിനെതിരെ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് നയിക്കുന്ന ജാഥയുടെ വേദിയിയിലാണ് ടി.കെ. അഷറഫ് എത്തിയത്.
ജാഥാ ക്യാപ്റ്റന്‍ മുഹമ്മദ് ഷിയാസിന് ഷാളണിയിച്ച് സ്വീകരിക്കുകയും ചെയ്തു. കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ സാന്നിധ്യത്തിലായിരുന്നു സംഭവം. എല്‍ഡിഎഫുമായുള്ള സഹകരണം അവസാനിപ്പിക്കുകയാണെന്നും താന്‍ യുഡിഎഫുമായി ചേര്‍ന്ന് ജനപക്ഷത്തു നിന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതായും ടി.കെ. അഷറഫ് പിന്നീട് പറഞ്ഞു.
ബ്രഹ്മപുരം വിഷയത്തില്‍ മേയര്‍ ഏകപക്ഷിയമായാണ് കര്യങ്ങള്‍ തീരുമാനിക്കുന്നത്. ബ്രഹ്മപുരം സംഭവത്തിന് ശേഷം കഴിഞ്ഞ മാര്‍ച്ച് മുതല്‍ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റിയോ കൗണ്‍സിലോ അറിയാതെയാണ് മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ എടുക്കുന്നത്. മൂന്നുമാസമായി മാലിന്യ പ്രശ്നത്തില്‍ പരിഹാരം കാണാന്‍ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തവണ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് ലീഗ് വിട്ട അഷറഫ് സ്വതന്ത്രനായാണ് മത്സരിച്ച് വിജയിച്ചത്. നിലവില്‍ ലീഗിലേക്ക് തിരിച്ചെത്തുന്നതോടെയാണ് വീണ്ടും യുഡിഎഫിന്റെ ഭാഗമാകുന്നത്.
അഷറഫിന് പുറമേ ഫോര്‍ട്ട്കൊച്ചി മേഖലയില്‍ നിന്നുള്ള മറ്റൊരു കൗണ്‍സര്‍ കൂടി യുഡിഎഫിലേക്കെത്തുമെന്നാണ് വിവരം. മുമ്പ് സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് സ്വതന്ത്രനായി മത്സരിച്ചു വിജയിച്ച ആളാണ് ഇദ്ദേഹം.
ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ടി.കെ. അഷറഫ് കോണ്‍ഗ്രസ് വേദിയില്‍
01:06 AM May 30, 2023 | Deepika.com