വാഴക്കുളം: മഞ്ഞള്ളൂർ പഞ്ചായത്ത് ഒന്നാം വാർഡിലെ തൃക്കാപ്പുറത്ത് ചിറ നാലു പതിറ്റാണ്ടിലേറെയായി ശുചീകരണത്തിനായി കാത്തിരിപ്പ് തുടരുന്നു. സമീപ പ്രദേശമെല്ലാം നെൽപ്പാടമായിരുന്നപ്പോൾ ജലസേചനത്തിനും ഇതര ആവശ്യത്തിനുമായി വെള്ളം ഉപയോഗിച്ചിരുന്നത് ചിറയിൽ നിന്നായിരുന്നു. ക്രമേണ നെൽകൃഷി ഇല്ലാതായി പാടങ്ങൾ പുരയിടങ്ങളാകുകയും ചെയ്തതോടെ ചിറ അവഗണനയിലാകുകയായിരുന്നു.
ആരും ഉപയോഗത്തിനെത്താതെ മണ്ണിടിഞ്ഞും പായലും പുല്ലും വളർന്നും ചിറ നാശമായി. ഇപ്പോൾ കൊതുകുവളർത്തൽ കേന്ദ്രമായി പ്രദേശവാസികൾക്ക് ദുരിതമായിരിക്കുകയാണ്. 40 സെന്റിലേറെ പ്രദേശത്താണ് ചിറയുള്ളത്.
ഇവിടെയുള്ള പുരയിടങ്ങളിലേക്കും വീടുകളിലേക്കുമായി ഉണ്ടായിരുന്ന നടപ്പാത പല ഘട്ടങ്ങളിലായി വികസിപ്പിച്ച് വഴിയായി രൂപാന്തരപ്പെട്ടപ്പോൾ വശങ്ങൾ ഇടിഞ്ഞും മണ്ണു നിക്ഷേപിക്കപ്പെട്ടും ചിറ അപകടാവസ്ഥയിലുമായിരിക്കുകയാണ്.
ചിറയിൽ നിറഞ്ഞ ചെളി കോരി മാറ്റിയാൽ ശുദ്ധമായ ഉറവ ജലം ലഭിക്കുമെന്ന് പ്രദേശവാസികൾ പറയുന്നു. ചിറയിൽ ജലം നിറയുന്നതോടെ കിണർ, കുളം തുടങ്ങിയ ഇതര ജല സ്രോതസുകളും ജലസമൃദ്ധമാകുകയും കുടിവെള്ള ക്ഷാമം ഒരു പരിധി വരെ പരിഹരിക്കപ്പെടുകയും ചെയ്യും. മണ്ണും ചെളിയും നിറഞ്ഞ ചിറയിൽ മഴക്കാലത്ത് പെട്ടെന്ന് തന്നെ വെള്ളം നിറഞ്ഞ് കെട്ടിക്കിടക്കുന്നതിനാൽ സമീപത്തെ വീടുകളിലെ ശൗചാലയങ്ങളുടെ മാലിന്യ സംഭരണ ടാങ്കുകളും നിറഞ്ഞ് പ്രതിസന്ധി സൃഷ്ടിക്കുന്നതായും പരാതി ഉയർന്നിട്ടുണ്ട്. നിരവധി തവണ അധികൃതർക്ക് പരാതി നൽകിയെങ്കിലും സാങ്കേതിക കാരണങ്ങളുടെ പേരിൽ ശുചീകരണമോ നവീകരണമോ നടത്താതെ അവഗണനയിലാണ് നൂറ്റാണ്ടോളം പഴക്കമുള്ള തൃക്കാപ്പുറത്ത് ചിറ.
ശുചീകരണം കാത്ത് തൃക്കാപ്പുറത്ത് ചിറ
01:00 AM May 30, 2023 | Deepika.com