കാഞ്ഞിരപ്പള്ളി: പരമ്പരാഗതമായി ലഭിച്ച കുട്ട നെയ്ത്തിൽ 73-ാം വയസിലും വ്യാപൃതയാണ് കാളകെട്ടി അടിവാരത്തിൽ പാറയിൽ ഫിലോമിന സേവ്യർ. പ്രായത്തിന്റെ അവശതകൾ തെല്ലും അലട്ടിയിട്ടില്ലാത്ത ഇവർ പാരമ്പര്യത്തനിമയോടുകൂടിയാണ് നിർമാണം.
കുട്ട, വട്ടി, മുറം, ഫ്ലവർവേസ്, മീൻകൂട, പേനാപാത്രങ്ങൾ, ക്ഷേത്രങ്ങളിൽ ഉപയോഗിക്കുന്ന പൂ തട്ടം, വല്ലം തുടങ്ങിയവ മനോഹരമായി നിർമിച്ച് നൽകുന്നുണ്ട്. കൂടാതെ അഞ്ചടിയിലധികം വീതിയും പൊക്കമുള്ള വമ്പൻ ഒരു മുറവും ഈ അമ്മ തയാറാക്കിയിട്ടുണ്ട്. ഇത് ഇന്റീരിയർ ഡിസൈനിംഗിനായി ഓർഡർ ലഭിച്ചതാണ്. ഈറ്റ, ഒട്ടൽ തുടങ്ങിയവ കൊണ്ടാണ് ഇവയുടെയെല്ലാം നിർമാണം. പച്ച ഈറ്റയാണെങ്കിൽ ചെറുതായി വാട്ടിയതിനു ശേഷമാണ് നിർമാണം. ചെറിയ മുറവും കുട്ടയും ഒക്കെ ഒരു ദിവസം രണ്ടെണ്ണം വരെ നിർമിക്കും. അഞ്ചാം വയസിൽ പഠിച്ചതാണ് മുറം നെയ്ത്ത്. ചെറിയ ഇടവേള ഒഴിച്ചാൽ നെയ്ത്ത് കൂടെ ഉണ്ടായിരുന്നു. ഫിലോമിന തന്നെ നെയ്ത 30 വർഷത്തിലേറെ പഴക്കമുള്ള മുറം ഇപ്പോഴും കേടുകൂടാതെ ഉപയോഗിക്കുന്നവരുണ്ട് നാട്ടിൽ. ഇപ്പോൾ മാസം തോറും നല്ലൊരു തുക ഇങ്ങനെ സമ്പാദിക്കുന്നുണ്ടെന്നും ഫിലോമിന പറയുന്നു.
മകൻ സിബിൽ സോഷ്യൽ മീഡിയ വഴി മാർക്കറ്റ് ചെയ്യുന്നതനുസരിച്ച് ധാരാളം ആവശ്യക്കാർ ഉണ്ടെന്നു പറയുന്ന ഫിലോമിന നല്ലൊരു നാടൻ പാട്ടുകാരികൂടിയാണ്. മുളയ്ക്കു പകരം പ്ലാസ്റ്റിക് ഉത്പന്നങ്ങൾ വിപണിയിൽ എത്തിയതോടെ കച്ചവടം കുറഞ്ഞെങ്കിലും പ്രകൃതിസൗഹൃദ ഉത്പന്നം എന്ന രീതിയിൽ ഒട്ടേറെപ്പേർ ഇപ്പോഴും അന്വേഷിച്ച് എത്തുന്നതായും ഇവർ പറയുന്നു. പ്ലാസ്റ്റിക്കിനേക്കാൾ ഈട് നിൽക്കുന്നതാണ് ഈറ്റ ഉത്പന്നങ്ങൾ എന്നതിനാൽ പുതിയ വസ്തുക്കൾ നിർമിക്കാനുള്ള ഒരുക്കത്തിലാണ് ഫിലോമിന സേവ്യർ.
73-ാം വയസിലും ഫിലോമിന കുട്ട നെയ്യുകയാണ്
11:27 PM May 29, 2023 | Deepika.com