ഈരാറ്റുപേട്ട: അപകടസാധ്യതയേറിയ യാത്രക്കാരുടെ ഇരിപ്പിടം സ്ഥിതി ചെയ്യുന്ന നെറ്റ് വലിച്ചു കെട്ടിയ നഗരസഭാ ബസ് സ്റ്റാൻഡിന്റെ ഒരു ഭാഗം പൊളിച്ചുനീക്കാൻ തീരുമാനിച്ചതായി നഗരസഭാ ചെയർപേഴ്സൺ സുഹറ അബ്ദുൽ ഖാദർ. പുതിയ ബസ് സ്റ്റാൻഡ് നിർമാണത്തിന് ടെൻഡർ ആയാൽ ബാക്കിയുള്ള ഭാഗവുംകൂടി പൊളിച്ചുനീക്കി ബസ് സ്റ്റാൻഡ് പുതുക്കിപ്പണിയുമെന്നും ചെയർപേഴ്സൺ പറഞ്ഞു.
ജീർണാവസ്ഥയിലായ ബസ്റ്റാൻഡ് സമുച്ചയം എതു നിമിഷവും ഇടിഞ്ഞുവീഴാവുന്ന നിലയിലാണ്. കോൺക്രീറ്റ് പാളികൾ അടർന്നുവീഴാതിരിക്കാൻ ഇപ്പോൾ നെറ്റ് വലിച്ചുകെട്ടിയിരിക്കുകയാണ്.
ഇരുനിലക്കെട്ടിടത്തിനു പകരം ഏഴു കോടിയിലധികം രൂപ ചെലവിട്ട് അഞ്ചു നിലകളുള്ള മള്‍ട്ടി പര്‍പ്പസ് ഷോപ്പിംഗ് കെട്ടിടം നിർമിക്കുകയാണ് ലക്ഷ്യം.
എഴുപതിലധികം ഷട്ടറുകളും ഓഫീസ് ഏരിയയും കാര്‍ പാര്‍ക്കിംഗ് സൗകര്യവും പുതിയ കെട്ടിടത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കടമുറികളുടെ എണ്ണം വര്‍ധിക്കുന്നതുവഴി കൂടുതല്‍ വരുമാനവും നഗരസഭ പ്രതീക്ഷിക്കുന്നു. ബസ് സ്റ്റാൻഡിന് സർക്കാരിൽനിന്നു ഭരണാനുമതി ലഭിക്കാത്തതാണ് നിർമാണം തുടങ്ങാത്തതിനു കാരണമെന്ന് നഗര സഭ പറയുന്നു.
നഗരഹൃദയത്തില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ബസ്റ്റാന്‍ഡിന് നാൽപത് വർഷത്തിലധികം പഴക്കമുണ്ട്. കെട്ടിടത്തിന്റെ പലഭാഗങ്ങളും വര്‍ഷങ്ങളായി ചോര്‍ന്നൊലിക്കുന്ന നിലയിലാണ്. വർഷങ്ങളായി അറ്റകുറ്റപ്പണി പോലും നടത്തുന്നില്ല.
ബസ് കാത്തിരുന്ന യുവതിയുടെ തലയില്‍ കോൺക്രീറ്റ് അടർന്നുവീണ് പരിക്കേറ്റ സംഭവം കഴിഞ്ഞവർഷം ഇവിടെ ഉണ്ടായിട്ടുണ്ട്. ദിവസേന നൂറുകണക്കിനു സ്വകാര്യബസുകൾ കയറിയിറങ്ങുന്ന സ്റ്റാൻഡാണിത്. യാത്രക്കാരുടെ ജീവന് യാതൊരു സുരക്ഷയുമില്ലാത്ത അവസ്ഥയാണിപ്പോൾ.
ഈരാറ്റുപേട്ട ബസ് സ്റ്റാൻഡ് ഭാഗികമായി പൊളിക്കും
10:47 PM May 29, 2023 | Deepika.com