തൊടുപുഴ: അയൽവാസി നടത്തിയ നിർമാണ പ്രവൃത്തിമൂലം വീട് അപകടാവസ്ഥയിലായതായി പരാതി. കോതായിക്കുന്ന് ചീനിത്തൊട്ടിയിൽ സി.എസ്. ഹുസൈനും കുടുംബവുമാണ് ദുരിതത്തിലായത്.
കെഎസ്ആർടിസി ജംഗ്ഷനിൽനിന്നു കോതായിക്കുന്ന് നഗരസഭാ ബസ് സ്റ്റാൻഡിലേക്കുള്ള ബൈപാസിനരികിലെ കുന്നിൻചെരിവിലാണ് ഹുസൈനും കുടുംബവും താമസിക്കുന്ന വീട്.
ഏതാനും മാസം മുന്‍പാണ് ഹുസൈന്റെ വീടിനു താഴെഭാഗത്തുള്ള അയൽവാസിയുടെ ഭൂമിയിൽ നിർമാണം ആരംഭിച്ചത്. ഇതിനായി ഹുസൈന്റെ വീടിനോടു ചേർന്നുള്ള ഭാഗം വരെ മണ്ണെടുപ്പ് നടത്തി. ഇതോടെ വീട് മണ്‍തിട്ടയുടെ മുകളിലായി.
ഈ ഭാഗം ഏതു നിമിഷവും ഇടിഞ്ഞ് വീടുൾപ്പെടെ താഴേക്ക് പതിക്കാവുന്ന നിലയിലാണെന്ന് ഹുസൈൻ പറഞ്ഞു. 20 ലക്ഷത്തോളം രൂപാ വായ്പയെടുത്താണ് വീട് നിർമിച്ചത്. ഇതിന്റെ വായ്പ അടച്ച് തുടങ്ങിയതേയുള്ളൂ. ഇപ്പോഴത്തെ സാഹചര്യത്തിൽ വീട് വിൽക്കാനും താമസിക്കാനും പറ്റാത്ത അവസ്ഥയിലാണ്.
മാസങ്ങൾക്കു മുന്‍പ് നിർമാണം ആരംഭിച്ചപ്പോൾതന്നെ ഹുസൈന്റെ വീടിന് 10 അടി ദൂരത്തിൽ മാത്രമേ മണ്ണെടുക്കൂവെന്ന് സമീപവാസി പറഞ്ഞിരുന്നു. എന്നാൽ, ഹുസൈന്റെ വീടിനു സമീപത്ത് വലിയ ഷീറ്റ് കൊണ്ട് മറയുണ്ടാക്കിയ ശേഷമായിരുന്നു നിർമാണം. വീട് സുരക്ഷിതമല്ലാത്തതിനാൽ താത്കാലിക ഷെഢിലാണ് ഹുസൈനും കുടുംബവും അന്തിയുറങ്ങുന്നത്. ഇവർ തൊടുപുഴ പോലീസിൽ പരാതി നൽകി.
നിർമാണത്തിനായി മണ്ണെടുത്തു: വീട് അപകടാവസ്ഥയിൽ
10:02 PM May 29, 2023 | Deepika.com