ആലപ്പുഴ/അമ്പലപ്പുഴ: ഇക്കാലത്തെ കവിതകൾ വ്യവഹാര ഭാഷയിലാണ് എഴുതപ്പെടുന്നത്. അർഥമോ അലങ്കാരങ്ങളോ ഇല്ലാതെ പടച്ചുവിടുന്ന ജീവനില്ലാത്ത കവിതകളാണ് ഇന്നിന്റെ ദുരന്തമെന്ന് കഥാകൃത്ത് ബാബു കുഴിമറ്റം പറഞ്ഞു. ആലപ്പുഴ വൈഎംസിഎ ഹാളിൽ കവി ഫിലിപ്പോസ് തത്തംപള്ളിയുടെ മഴവരുന്നുണ്ട് എന്ന കവിതയുടെ രജതജൂബലി ആഘോഷത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ചടങ്ങിൽ സ്മരണിക പ്രകാശനവും പുരസ്കാര സമർപ്പണവും, കലാ ശ്രേഷ്ടരെയും പ്രതിഭകളേയും ആദരിക്കലും സംഘടിപ്പിച്ചു. രജതജൂബിലി സമ്മേളനം കവിയും അധ്യാപകനുമായ ഡോ. നെടുമുടി ഹരികുമാർ ഉദ്ഘാടനം ചെയ്തു. വയലാർ ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കവിയും വിവർത്തകയുമായ അബു ജുമൈലക്ക് മഴവരുന്നുണ്ട് കാവ്യ പുരസ്കാരം ഡോ. അമൃത വിതരണം ചെയ്തു. ബിനു വെളിയനാടൻ, വിനയശ്രീ, ശ്യാം തറമേൽ, മംഗലം ശിവൻ, റെജി തോമസ്, അഞ്ജന മധു എന്നിവർക്ക് സിനിമാനടൻ പുന്നപ്ര അപ്പച്ചൻ പുരസ്കാരങ്ങൾ വിതരണം ചെയ്തു.
ഫാ. സേവ്യർ കുടിയാംശേരി സ്മരണിക പ്രകാശനം ചെയ്തു. ഡോ.ജേക്കബ് ഐസക് കാളിമഠം പുരസ്കാര സമർപ്പണവും പുന്നപ്ര അപ്പച്ചൻ കലാ സാഹിത്യ ശ്രേഷ്ടരെ ആദരിക്കലും നടത്തി. ജീവകാരുണ്യ മേഖലയിലെ പ്രവർത്തനത്തിന് പുന്നപ്ര ശാന്തി ഭവൻ മാനേജിംഗ് ട്രസ്റ്റി ബ്രദർ മാത്യു ആൽബിനെ പൊന്നാട അണിയിച്ച് ആദരിച്ചു.
‘മഴവരുന്നുണ്ട്’ കാവ്യ പുരസ്കാരം വിതരണം ചെയ്തു
09:45 PM May 29, 2023 | Deepika.com