ഉപ്പുതറ: തേയിലത്തോട്ടങ്ങളിലെ തകർച്ചയിലായ ലയങ്ങൾ നവീകരിക്കാൻ സർക്കാർ അനുവദിച്ച ഫണ്ട് വിനിയോഗിക്കുന്നതിൽ തൊഴിൽവകുപ്പ് നടപടികൾ മന്ദഗതിയിൽ. 2022-23ലാണ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ബജറ്റിൽ 10 കോടി രൂപ അനുവദിച്ചത്. എന്നാൽ, പഞ്ചായത്തുമായി ചേർന്ന് എസ്റ്റിമേറ്റെടുക്കാൻ തൊഴിൽവകുപ്പ് നടത്തിയ നീക്കം പാളി.
ജനകീയാസൂത്രണ പദ്ധതിയുടെ തിരക്കുള്ളതിനാൽ എസ്റ്റിമേറ്റ് തയാറാക്കാൻ തൊഴിൽവകുപ്പിനോടു സഹകരിക്കാൻ പഞ്ചായത്തുകളിലെ എൻജിനിയറിംഗ് വിഭാഗം വിസമ്മതിച്ചു. ഇക്കാര്യം മനുഷ്യാവകാശ പ്രവർത്തകൻ ഡോ. ഗിന്നസ് മാടസ്വാമി മുഖ്യമന്ത്രി, ധനമന്ത്രി, തൊഴിൽ മന്ത്രി എന്നിവരുടെ ശ്രദ്ധയിൽ കൊണ്ടുവന്നെങ്കിലും കാര്യമായ പുരോഗതി ഉണ്ടായില്ല.
അതിനിടെ 2023-24 വാർഷിക ബജറ്റിൽ 10 കോടി രൂപകൂടി ധനമന്ത്രി അനുവദിച്ചു. ഇതിനും തുടർനടപടികൾ കാര്യക്ഷമമായില്ല. ഭരണാനുമതി ലഭിച്ച പദ്ധതിയിൽ എസ്റ്റിമേറ്റ് തയാറാക്കാനുള്ള നടപടികൾ തുടങ്ങാനിരിക്കുന്നതേയുള്ളു.
രണ്ടു പ്രാവശ്യമായി 20 കോടി അനുവദിച്ചെങ്കിലും ആദ്യം അനുവദിച്ച 10 കോടി രൂപ വിനിയോഗിക്കുന്ന കാര്യത്തിൽ ഇപ്പോഴും തൊഴിൽവകുപ്പ് മെല്ലപ്പോക്കു നയമാണ് സ്വീകരിക്കുന്നത്.
ലയങ്ങളുടെ നവീകരണം മന്ദഗതിയിൽ
09:29 PM May 29, 2023 | Deepika.com