കണ്ണൂർ: കേന്ദ്ര സർക്കാർ കേരളത്തെ തകർക്കാൻ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം വികസനരംഗത്തു കുതിക്കുകയാണ്. ഇതിനെ തകർക്കുകയാണ് കേന്ദ്രസർക്കാർ ലക്ഷ്യം. ഇതിന്റെ ഭാഗമായാണ് വായ്പയെടുക്കാൻ സംസ്ഥാനത്തിനു പരിധി നിശ്ചയിച്ചതും സംസ്ഥാനത്തിന്റെ കടത്തിനു നിയന്ത്രണമേർപ്പെടുത്തിയതുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പിണറായി കൺവൻഷൻ സെന്ററിൽ കേരളാ കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ആഭിമുഖ്യത്തിൽ ക്ഷേമനിധി അംഗങ്ങളായവരുടെ മക്കൾക്കുള്ള സ്കോളർഷിപ്പ് വിതരണവും 2022ലെ എസ്എസ്എൽസി പരീക്ഷയിൽ ഉന്നതവിജയം നേടിയവർക്കുള്ള സ്വർണ മെഡൽ, കാഷ് അവാർഡ് വിതരണവും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തിന് എടുക്കാവുന്ന വായ്പ വൻതോതിൽ കേന്ദ്രം വെട്ടിക്കുറച്ചിരുന്നു. 32,500 കോടി രൂപ വായ്പയെടുക്കാൻ കഴിയുമെന്നാണ് നേരത്തെ കേന്ദ്രം അറിയിച്ചതെങ്കിലും 15,390 കോടി രൂപ വായ്പയെടുക്കാൻ മാത്രമാണ് അനുമതി നൽകിയത്. കഴിഞ്ഞ വർഷം 23,000 കോടി രൂപയുടെ വായ്പയായിരുന്നു അനുവദിച്ചത്. വായ്പാ പരിധി കുറച്ചത് സർക്കാരിന്റെ സാമ്പത്തിക പ്രവർത്തനങ്ങളെ പരുങ്ങലിലാക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.ക്ഷേമനിധി ബോർഡ് ചെയർമാൻ എൻ.വി. ചന്ദ്രബാബു അധ്യക്ഷത വഹിച്ചു. വിദ്യാർഥികൾക്കുള്ള ലാപ്ടോപ്പും സ്കോളർഷിപ്പും വി. ശിവദാസൻ എംപി വിതരണം ചെയ്തു. ഏറ്റവും കൂടുതൽ കാലം സേവനം ചെയ്ത് വിരമിച്ച തൊഴിലാളികൾക്കുള്ള പാരിതോഷിക വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ നിർവഹിച്ചു. പിണറായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രാജീവൻ തൊഴിലാളികളെ അനുമോദിച്ചു. ക്ഷേമനിധി ബോർഡ് മുൻ ചെയർമാൻ എം. സുരേന്ദ്രൻ, ജില്ലാ പഞ്ചായത്തംഗം കോങ്കി രവീന്ദ്രൻ, ബോർഡ് അംഗങ്ങളായ ബേബി കമാരൻ, ടി.എൻ. രമേശൻ, കെ. ദാസൻ, വി.കെ. അജിത് ബാബു, പി. ബാലൻ, എം.ജി. സുരേഷ്, വി.വി. രമേശൻ, വിവിധ തൊഴിലാളി സംഘടനാ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
കേരളത്തെ തകർക്കാൻ കേന്ദ്ര സർക്കാർ ശ്രമം: മുഖ്യമന്ത്രി
12:47 AM May 29, 2023 | Deepika.com