പെരുനാട്: പെരുനാട്, വടശേരിക്കര ഗ്രാമപഞ്ചായത്തുകളിൽ കാടു തെളിക്കാൻ പഞ്ചായത്ത് നോട്ടീസ് നൽകിയിട്ടും സ്വന്തം നിലയിൽ ഇത് ഏറ്റെടുത്തു നടത്താനാകില്ലെന്നു വസ്തു ഉടമകൾ. കാട്ടുമൃഗശല്യം കാരണം വർഷങ്ങളായി കൃഷി നടത്താൻ പോലുമാകാതെ കിടക്കുന്ന സ്ഥലങ്ങളാണിത്. കാടുവളർന്നുവെങ്കിലും വെട്ടിനശിപ്പിക്കാനുള്ള സാന്പത്തിക ശേഷി തങ്ങൾക്കില്ലെന്നു കർഷകർ പറയുന്നു. പഞ്ചായത്തിൽനിന്നു കർഷകർക്കു സാന്പത്തിക സഹായം അനുവദിക്കുകയോ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കാടു തെളിക്കുകയോ വേണമെന്നാണ് കർഷകരുടെ ആവശ്യം.
പഞ്ചായത്ത് അധികൃതരുടെ കർശന നിർദേശം ഉണ്ടായിട്ടും ഭൂവുടമകൾ തോട്ടങ്ങളിലെ കാടും പടലും നീക്കം ചെയ്യുന്നതിനു തയാറാകാത്തത് ആക്ഷേപങ്ങൾക്കിട നൽകിയിരുന്നു.
കൃഷിയിടങ്ങളേക്കാൾ കൂടുതൽ കാടു വളർന്നിരിക്കുന്നതു ചെറുകിട തോട്ടങ്ങളിലാണ്. വർഷങ്ങളായി ഉടമസ്ഥർ നാട്ടിൽ ഇല്ലാത്ത ചെറുകിട വൻകിട തോട്ടങ്ങൾ കാട്ടുപന്നി ഉൾപ്പെടെയുള്ള വന്യമൃഗങ്ങളുടെ ആവാസ കേന്ദ്രമായി മാറി. ഉടമസ്ഥരെ പോലും കണ്ടെത്താൻ പലേടത്തും കഴിഞ്ഞിട്ടില്ല. ഇത്തരം സ്ഥലങ്ങൾ കാടുകയറി കിടക്കുന്പോഴാണ് കർഷകർക്കു നോട്ടീസുമായി പഞ്ചായത്ത് അധികൃതർ ബുദ്ധിമുട്ടിക്കുന്നത്.
കേരള കോൺഗ്രസ് ധർണ
ഇന്നു വടശേരിക്കരയിൽ
പത്തനംതിട്ട: ജനവാസകേന്ദ്രങ്ങളിലെ വന്യജീവി ആക്രമണം തടയുന്നതിൽ സർക്കാരിന്റെ നിസംഗതക്കെതിരേ കേരള കോൺഗ്രസ് പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് വടശേരിക്കര ഫോറസ്റ്റ് റേഞ്ച് ഓഫീസിൽ പടിക്കൽ പ്രതിഷേധ ധർണ നടത്തും. രാവിലെ 11ന് കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ കെ. ഫ്രാൻസിസ് ജോർജ് ധർണ ഉദ്ഘാടനംചെയ്യും. ജില്ലാ പ്രസിഡന്റ് വർഗീസ് മാമ്മൻ അധ്യക്ഷത വഹിക്കും.
സ്വന്തം നിലയിൽ കാടു തെളിക്കൽ സാധ്യമല്ലെന്ന് വസ്തു ഉടമകൾ
11:56 PM May 28, 2023 | Deepika.com