കുമരകം: തരിശുരഹിത നെൽക്കൃഷി പ്രോത്സാഹിപ്പിക്കാൻ കർഷകരെ പ്രേരിപ്പിച്ച സർക്കാർ നെല്ലിന്റെ വില നൽകാൻ സംഭരണം പൂർത്തിയായി മാസങ്ങൾ പിന്നിട്ടിട്ടും തയാറാകുന്നില്ല.
കോടിക്കണക്കിനു രൂപയാണു കുടിശിക. ഒരു കിലോ കുത്തരിക്കു 60 രുപയാണു വില. ഒരു കിലോ നെല്ലിന് കർഷകന് നൽകുന്നത് കേവലം 28.20 രൂപയാണ്. കൂടാതെ കൈകാര്യ ചെലവിനത്തിൽ 12 പൈസ കൂടി നൽകും. 1.72 രൂപയാണ് കൈകാര്യചെലവിനത്തിൽ മുടക്കുന്ന കർഷകനാണ് 12 പൈസ നൽകുന്നത്.
മുൻ വർഷങ്ങളിൽ കർഷകർക്കു നെല്ലിന്റെ വില സർക്കാർ നാഷണലെെസ്ഡ് ബാങ്കുകളിൽനിന്നു കടം എടുത്തിരുന്നു. യഥാസമയം ബാങ്കുകൾക്ക് പണം തിരികെ നൽകാതിരുന്നതിനാൽ പിആർഎസ് വാങ്ങി കർഷകന് പണം നൽകുന്നത് ബാങ്കുകൾ അവസാനിപ്പിച്ചു. അതോടെ സ്വന്തം ധനകാര്യ സ്ഥാപനമായ കേരള ബാങ്ക് മുഖേന കർഷകന് നെല്ലുവില നൽകാൻ ധാരണയിലെത്തി . മറ്റു ബാങ്കുകളിൽ അക്കൗണ്ടുള്ള കർഷകരെ കേരള ബാങ്കിലും അക്കൗണ്ട് എടുപ്പിച്ചു. എന്നാൽ, പുഞ്ചക്കൃഷിയിറക്കിയ ഏതാനും കർഷകർക്ക് മാത്രമേ കേരള ബാങ്ക് പണം നൽകിയുള്ളു. ഇതോടെ നെല്ലുവില വിതരണം പ്രതിസന്ധിയിലായി.
കേന്ദ്രവും കേരളവും
കർഷകന് ഒരു കിലോഗ്രാം നെല്ലിന് നൽകുന്ന വിലയായ 28.20 രൂപയിൽ 20.40 കേന്ദ്രവും 7.80 രൂപ സംസ്ഥാന ഇൻസെന്റീവുമാണ്. കേന്ദ്രത്തിന്റെ 20.40 രൂപ യഥാസമയം തന്നെ സംസ്ഥാന സർക്കാരിന് ലഭിക്കും. സംസ്ഥാന ഇൻസെന്റീവ് 7.80 രൂപ സർക്കാർ നൽകാത്തതാണു കർഷകനെ കണ്ണീർക്കയത്തിലാഴ്ത്തുന്നത്.
കൃഷിയിറക്കാൻ മടിച്ചു കർഷകർ
പാടം ഒരുക്കുന്നതുമുതൽ കൊയ്തു കൂട്ടിയ നെല്ലു സപ്ലൈകോയ്ക്കു നൽകിയാലും തീരുന്നതല്ല കർഷകന്റെ നെഞ്ചിടിപ്പ്. വില എന്നുലഭിക്കും ബാങ്കുകളിൽനിന്നു കിട്ടാവുന്ന മറ്റു സ്വകാര്യ പണം ഇടപാടുകാരിൽനിന്നു വാങ്ങിയ കടം എന്നു തിരികെ നൽകാനാവുമെന്നും കർഷകനു ഒരു നിശ്ചയവും ഇല്ല . ഉഴവുകൂലി, വിത്തിന്റെ വില, കർഷക തൊഴിലാളികളുടെ കൂലി, രാസവളത്തിന്റെയും കീടനാശിനിയുടെയും വില, കൊയ്ത്ത് യന്ത്രത്തിന്റെ വാടക, കൈകാര്യചെലവ് തുടങ്ങി എല്ലാ മേഖലകളിലും വൻവർധനവാണ് ഉണ്ടായിരിക്കുന്നത്. എന്നാൽ, ഇതനുസരിച്ച് നെല്ലിന്റെ സംഭരണ വില കൂട്ടുന്നില്ല. ഫാക്ടംഫോസ്, പൊട്ടാഷ് തുടങ്ങിയ വളങ്ങളുടെ വില മുന്നു വർഷങ്ങൾ കൊണ്ട് ഇരട്ടിയായി. നിലവിൽ 50 കിലോ ഫാക്ടം ഫോസിന്റെ വില 1390 രൂപയും പൊട്ടാഷിന്റെ വില 1700 രൂപയുമാണ്.
പുഞ്ചക്കൃഷിയുടെ നെല്ലുസംഭരണം നടത്തിയത് 40 സ്വകാര്യ മില്ലുകാരാണ്. കോട്ടയം ജില്ലയിൽ നിന്നു മാത്രം 131 കോടിയിലധികം രൂപയുടെ നെല്ല് സംഭരിച്ചു. നെല്ലുസംഭരിച്ചു നാലഞ്ചു ദിവസങ്ങൾക്കുള്ളിൽ കർഷകന്റെ അക്കൗണ്ടിൽ പണം എത്തുമെന്ന സർക്കാർ വാഗ്ദാനം ജലരേഖയായി.
കർഷക സംഘടനകളുടെ സമരത്തെ തുടർന്നു10 ദിവസങ്ങൾക്കുള്ളിൽ പണം ലഭ്യമാക്കുമെന്ന കൃഷി മന്ത്രിയുടെ ഉറപ്പും പാഴ്വാക്കായി. നാളിതുവരെ നൽകിയത് 40.78 കോടിയാണ്. ബാക്കി തുകയും കാനറാ ബാങ്ക്, ഫെഡറൽ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നീ ബാങ്കുകൾ മുഖേന ഉടൻ നൽകുമെന്നാണ് പാഡി പേമെന്റ് ഓഫീസർ അറിയിച്ചത്. സർക്കാർ കർഷകരാേട് കാട്ടുന്ന അവഗണന അവസാനിപ്പിച്ചില്ലെങ്കിൽ നെൽക്കൃഷിയോട് കർഷകർ വിട പറയാൻ നാളേറെ വേണ്ട.
നെൽക്കർഷകനെ കടക്കെണിയിൽ കരുക്കി സർക്കാർ
11:55 PM May 28, 2023 | Deepika.com