കോട്ടയം: എരുമേലി ഗ്രാമപഞ്ചായത്തിൽപ്പെട്ട പമ്പാവാലിയിലെയും എയ്ഞ്ചൽവാലിയിലെയും മുഴുവൻ കൈവശ കൃഷിക്കാർക്കും ഉപാധിരഹിത പട്ടയം നൽകുമെന്നു സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ. മുപ്പതിനു രാവിലെ 11നു എയ്ഞ്ചൽ വാലി സെന്റ്് മേരീസ് ഹൈസ്കൂളിൽ ചേരുന്ന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പട്ടയ മേള ഉദ്ഘാടനം ചെയ്യും. റവന്യൂ മന്ത്രി കെ. രാജൻ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ രജിസ്ട്രേഷൻ മന്ത്രി വി. എൻ. വാസവൻ മുഖ്യപ്രഭാഷണം നടത്തും.
എംപിമാരായ ആന്റോ ആന്റണി, ജോസ് കെ മാണി, അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ, കോട്ടയം ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, വൈസ് പ്രസിഡന്റ് ശുഭേഷ് സുധാകരൻ, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ്, എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മാഗി ജോസഫ്, പഞ്ചായത്ത് മെമ്പർ മാത്യു ജോസഫ് തുടങ്ങിയവർ പ്രസംഗിക്കും.
1950 കളിൽ അന്നത്തെ തിരു-കൊച്ചി സർക്കാർ ഗ്രോ മോർ ഫുഡ് പദ്ധതി പ്രകാരം കൃഷിക്കാർക്കും വിമുക്തഭടന്മാർക്കും നൽകിയ ഭൂമിക്കു കൈവശ ഉടമസ്ഥ രേഖയായ പട്ടയം ആവശ്യപ്പെട്ടുകൊണ്ട് കർഷകർ നിരന്തരമായി ഉന്നയിച്ചിരുന്ന ആവശ്യമാണ് ഇപ്പോൾ സാക്ഷാത്കരിക്കപ്പെടുന്നതെന്നു എംഎൽഎ ചൂണ്ടികാട്ടി.
സെബാസ്റ്റ്യൻ കുളത്തുങ്കൽ ഈ വിഷയം നിയമസഭയിൽ സബ്മിഷനായി ഉന്നയിച്ചു. തുടർന്ന് ഉന്നതലയോഗം വിളിച്ചു ചേർക്കണമെന്ന് ആവശ്യപ്പെട്ടു റവന്യൂ മന്ത്രിക്കു കത്തു നൽകുകയും ചെയ്തു. ഇതിനെത്തുടർന്നു പട്ടയം നൽകുന്നതിനുള്ള നടപടികൾക്കു തുടക്കം കുറിക്കാൻ റവന്യൂ മന്ത്രി നിർദേശം നൽകുകയായിരുന്നു. തുടർന്ന് ഇപ്പോഴത്തെ മുഴുവൻ കൈവശക്കാർക്കും 1964 ലെ ഭൂമി പതിവു ചട്ടങ്ങളിലെ ചട്ടം 24 പ്രകാരമുള്ള ഉപാധിരഹിത പട്ടയം നൽകുന്നതിനുള്ള ഉത്തരവ് പുറപ്പെടുവിച്ചു.
പമ്പാവാലിയിൽ പട്ടയ മേള 30ന്
11:55 PM May 28, 2023 | Deepika.com