കുറവിലങ്ങാട്: കുര്യനാട് പാവയ്ക്കല്‍ യുപി സ്കൂളിന്റെ പുതിയ കെട്ടിടത്തിനായുള്ള നാടിന്റെ കാത്തിരിപ്പ് അനന്തമായി നീളുന്നു. ഒന്നര വര്‍ഷമായിട്ടും ഒരുനില കെട്ടിടം പണിതു തീര്‍ക്കാന്‍ കഴിഞ്ഞിട്ടില്ല. വാര്‍ക്ക കഴിഞ്ഞുവെന്നതിനപ്പുറം പണികൾ മുന്നോട്ടു നീങ്ങിയില്ല.
ആറു മാസത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തീകരിക്കാമെന്ന വലിയ പ്രഖ്യാപനത്തോടെയായിരുന്നു 2022 ജനുവരില്‍ നിര്‍മാണത്തിനു തുടക്കമിട്ടത്.
ബില്ലുകൾ മാറുന്നില്ല
മോന്‍സ് ജോസഫ് എംഎല്‍എ അനുവദിച്ച അരക്കോടി രൂപ വിനിയോഗിച്ചു നിര്‍മാണം നടത്താനായിരുന്നു തീരുമാനം. കരാറുകാരനു യഥാസമയം പാര്ട്ട്ബില്ലുകള് മാറിക്കിട്ടാത്തതാണ് നിര്‍മാണം നിലയ്ക്കാൻ കാരണമെന്ന് ആക്ഷേപമുണ്ട്.
നിലവില്‍ സ്കൂളിനായി നിര്‍മിച്ച കെട്ടിടം കരാറുകാരന്റെ ഗോഡൗണ്‍ കണക്കെയാണ് കാണാനാകുന്നത്. തട്ടുമുട്ടുകളൊന്നും ഇനി ആവശ്യമില്ലെങ്കിലും തട്ടുമട്ടുകള് മഴ നനയാതെ പുതിയ കെട്ടിടത്തില്‍ സൂക്ഷിച്ചിരിക്കുന്ന സ്ഥിതിയാണുള്ളത്.
മറ്റം ഭവനിൽ
റോഡിന്റെ ഇരുവശങ്ങളിലുള്ള രണ്ട് കെട്ടിടങ്ങളിലാണ് സ്കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്. ഇതില്‍ മുകളിലുണ്ടായിരുന്ന സ്ഥലത്തെ കെട്ടിടം പൊളിച്ചാണ് പുതിയ നിര്‍മാണം നടത്തുന്നത്. ഇവിടെ നിര്‍മാണം ആരംഭിച്ചതോടെ സ്കൂളിനു പ്രവര്‍ത്തിക്കാന്‍ സ്ഥലമില്ലാതായി. ഇതോടെ സ്കൂളിനു സമീപത്തു മറ്റം കുടുംബയോഗം നിര്‍മിച്ചിരിക്കുന്ന മറ്റം ഭവനിലാണ് ചില ക്ലാസുകളുടെ പ്രവര്‍ത്തനം. ഒന്നര വര്‍ഷത്തോളം സ്ഥലസൗകര്യങ്ങള്‍ അനുവദിച്ച മറ്റം കുടുംബക്കാര് ഈ അധ്യയന വര്‍ഷവും കനിവ് കാണിച്ചില്ലെങ്കില്‍ എന്താവും സ്ഥിതിയെന്നു കണ്ടറിയണം.
മരങ്ങാട്ടുപിള്ളി പഞ്ചായത്തിന്റെ നിയന്ത്രണാധികാരത്തിലാണ് സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്.
പണിതീരാത്ത വീടായി പാവയ്ക്കല്‍ യുപി സ്കൂള്‍!
10:41 PM May 28, 2023 | Deepika.com