എരുമേലി: പുലിഭീതി മാറുംമുമ്പേ കാട്ടാനകളും. ഇരുമ്പൂന്നിക്കര കോയിക്കക്കാവ് ഭാഗത്താണ് ഇന്നലെ രാവിലെ 11ഓടെ അഞ്ച് കാട്ടാനകൾ എത്തിയത്. ഇവിടെ വെച്ചൂക്കുന്നേൽ വിജയന്റെ ഇടവിള അടക്കമുള്ള കൃഷി നശിപ്പിച്ച ശേഷം സംഘം വനത്തിലേക്ക് മടങ്ങി.
പ്രദേശത്ത് ഫോറസ്റ്റ് സ്റ്റേഷൻ ഉണ്ടെങ്കിലും വന്യമൃഗങ്ങളെ തുരത്താൻ വനപാലകർക്ക് കഴിയുന്നില്ല. സോളാർവേലികൾ കാഴ്ചവസ്തു പോലെയാണ്. ഒന്നിലും വൈദ്യുതി പ്രവാഹമില്ല. കാടുകൾ വളർന്ന നിലയിലാണ് സോളാർവേലികൾ. ബാറ്ററി ഉപകരണങ്ങൾ തകരാറിലാണ്. പ്രദേശത്ത് പട്രോളിംഗിന് വനിതാ വാച്ചർമാരെയാണ് വനംവകുപ്പ് നിയോഗിച്ചിരിക്കുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു. മൃഗങ്ങൾ എത്തിയാൽ ആദ്യം വാച്ചർമാർ ഓടുമെന്ന് നാട്ടുകാർ പറഞ്ഞു. കഴിഞ്ഞയിടെ ഇവിടെ പലരുടെയും വളർത്തു മൃഗങ്ങൾ കൊല്ലപ്പെട്ടു. ആടുകളും നായ്ക്കളും വന്യമൃഗങ്ങളുടെ ഭക്ഷണമാവുകയാണ്. ഇനി മനുഷ്യരുടെ നേർക്കും ആക്രമണം ഉണ്ടാകുമെന്നാണ് ഭീതി.
കഴിഞ്ഞ ദിവസമാണ് കണമലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ രണ്ട് കർഷകർ കൊല്ലപ്പെട്ടത്. വനംവകുപ്പിലെ പ്രതിരോധ സുരക്ഷാ നടപടികൾ വെറും പ്രഹസനങ്ങളായി മാറുന്നെന്നു നാട്ടുകാർ പറഞ്ഞു.
ഇരുമ്പൂന്നിക്കരയിൽ കാട്ടാനകൾ കൃഷി നശിപ്പിച്ചു
10:40 PM May 28, 2023 | Deepika.com