വൈക്കം: തലയാഴം രാജീവ് ഗാന്ധി കോളനിയുടെ സ്ഥലം പഞ്ചായത്ത് അധികൃതരുടെ ഒത്താശയോടെ കയ്യേറി സ്വകാര്യവ്യക്തികൾക്ക് വഴിതീർത്തതായി പരാതി. തലയാഴം പഞ്ചായത്തിലെ ഒന്പതാം വാർഡിൽ ഉൾപ്പെട്ട കോളനിയുടെ സ്ഥലം നൂറുമീറ്റർ നീളത്തിൽ നാലു മീറ്റർ വീതിയിൽ കയ്യേറിയെന്നാരോപിച്ച് കോളനി നിവാസികൾ രൂപീകരിച്ച ആക്ഷൻ കൗൺസിലും രംഗത്തെത്തിയിരിക്കുകയാണ്.
രണ്ടു പതിറ്റാണ്ടു മുമ്പാണ് രണ്ടു സെന്റ് സ്ഥലത്ത് പാർപ്പിടമൊരുക്കി ഹൗസിംഗ് ബോർഡ് 50 കുടുംബങ്ങളെ കോളനിയിൽ പാർപ്പിച്ചത്. കോളനി നിവാസികൾക്ക് തൊഴിൽ സംരംഭം നടത്തി ഉപജീവനം നടത്താനും വിവാഹമടക്കമുള്ള ആഘോഷങ്ങൾ നടത്താനുമൊക്കെയായി കോളിയിലെ വീടുകളോട് ചേർന്ന് ഹൗസിംഗ് ബോർഡ് 50 സെന്റ് സ്ഥലം നീക്കി വച്ചിരുന്നു. ഈ സ്ഥലത്തിൽനിന്നാണ് സമീപത്തെ അങ്കണവാടിക്ക് വഴിയൊരുക്കാനെന്ന വ്യാജേന സ്വകാര്യ വ്യക്തികളും പഞ്ചായത്ത് അധികൃതരും ചേർന്ന് വഴിയൊരുക്കിയതെന്ന് കോളനി നിവാസികൾ ആരോപിക്കുന്നു. ഇതിനു പുറമെ സമീപത്തെ ഏതാനും സ്വകാര്യ വ്യക്തികളും കോളനിയുടെ സ്ഥലം കയ്യേറിയിട്ടുണ്ടെന്നു കോളനി നിവാസികൾ ആരോപിക്കുന്നു.
കോളനി സ്ഥലത്ത് ജില്ലാ പഞ്ചായത്ത് അധികൃതർ ലക്ഷങ്ങൾ ചെലവഴിച്ച് നിർമിച്ച വയോജന വിശ്രമ കേന്ദ്രം അനധികൃതമാണെന്നും കോളനി നിവാസികൾ ആരോപിക്കുന്നു. കോളനി നിവാസികൾക്ക് സ്ഥലവും പാർപ്പിടവും നൽകിയ ഹൗസിംഗ് ബോർഡിന്റെ അനുവാദമില്ലാതെയാണ് നിർമാണ പ്രവർത്തനങ്ങൾ നടത്തിയതെന്നു കോളനി നിവാസികൾ പറയുന്നു. കോളനിയിൽ കമ്മ്യൂണിറ്റി ഹാൾ നിർമിക്കണമെന്ന ആവശ്യം കോളനിക്കാർ ഏറെക്കാലമായി ഉയർത്തി വരികയായിരുന്നു. എന്നാൽ കോളനി നിവാസികളുടെ താത്പര്യം പരിഗണിക്കാതെ കോളനിയിൽ വയോജന വിശ്രമ കേന്ദ്രമാണ് അധികൃതർ നിർമിച്ചതെന്നു കോളനി നിവാസികൾ കുറ്റപ്പെടുത്തുന്നു. അനധികൃതമായി കോളനിയുടെ സ്ഥലം കയ്യേറി വഴി തീർത്തതടക്കമുള്ള നിയമ ലംഘനങ്ങൾക്കെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കോളനി നിവാസികൾ ഹൗസിംഗ് ബോർഡ് അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല.
രണ്ടുസെന്റ് സ്ഥലത്ത് തീർത്ത ഒറ്റമുറി വീട്ടിലാണ് പല കുടുംബങ്ങളും താമസിക്കുന്നത്. കുടുംബത്തിലൊരാൾ മരണപ്പെട്ടാൽ വീടിനോട് ചേർന്നു സംസ്കരിക്കേണ്ട സ്ഥിതിയാണ് നിർധന കുടുംബങ്ങൾക്കുള്ളത്. സ്ഥല പരിമിതിയിൽ വീർപ്പുമുട്ടിക്കഴിയുന്ന കോളനി നിവാസികളുടെ പൊതുആവശ്യത്തിനായി സർക്കാർ നീക്കിവച്ച സ്ഥലം അനധികൃതമായി കയ്യേറിയവർക്കെതിരേ കർശന നടപടി സർക്കാർ സ്വീകരിക്കണമെന്ന് രാജീവ് ഗാന്ധി കോളനി ആക്ഷൻ കൗൺസിൽ പ്രസിഡന്റ് റസിയ ഷംലമൻസിൽ, സെക്രട്ടറി കൃഷ്ണകുമാർ, വൈസ് പ്രസിഡന്റ് നെവിൻ പോൾ, ജോയിന്റ് സെക്രട്ടറി രാജീവ് തുടങ്ങിയവർ ആവശ്യപ്പെട്ടു.
രാജീവ് ഗാന്ധി കോളനിയുടെ സ്ഥലം പഞ്ചായത്തിന്റെ ഒത്താശയോടെ റോഡ് നിർമിച്ചതായി പരാതി
01:49 AM May 28, 2023 | Deepika.com