തോപ്പുംപടി: കയറ്റുമതിയില്ല എന്ന പേരിൽ ചെമ്മീന്റെ വിലയിടിക്കുന്ന ഇടനിലക്കാരുടെയും കയറ്റുമതി കമ്പനികളുടേയും നടപടിക്ക് തടയിടണമെന്ന് സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ.
മൺസൂൺ സീസൺ ആരംഭിക്കാൻ ആഴ്ചകൾ മാത്രമുള്ളപ്പോഴാണ് തൊഴിലാളികൾക്ക് ചെമ്മീന് വില കിട്ടാത്തത്. ഇത് മത്സ്യ മേഖലയിൽ ആകെ പ്രതിസന്ധി സൃഷ്ടിക്കുകയാണെന്ന് ഫെഡറേഷൻ ഭാരവാഹികൾ പറയുന്നു.
കയറ്റുമതി മേഖല എല്ലാവർഷവും സീസൺ ആരംഭത്തിൽ പലവിധ കാരണങ്ങൾ പറഞ്ഞ് വിലയിടിക്കാൻ ശ്രമിക്കാറുണ്ട്.
കയറ്റുമതി ഇനത്തിൽപ്പെട്ട ചെമ്മീൻ ഉൾപ്പെടെയുള്ള മത്സ്യങ്ങളുടെ ഗണ്യമായ വിലക്കുറവ് മൂലം മത്സ്യമേഖല സങ്കീർണമായ പ്രതിസന്ധിയിലേക്ക് നീങ്ങുന്ന അവസ്ഥയാണ്.
ചെല്ലാനം ഉൾപ്പെടെയുള്ള ഹാർബറുകളിൽ 220 രൂപ വരെ കിലോയ്ക്ക് വില ഉണ്ടായിരുന്ന ചെമ്മീന് ഇപ്പോൾ 120 രൂപയാണ് വില ലഭിക്കുന്നത്.
ഹാർബറുകളിലെ ലേലം ഉൾപ്പെടെയുള്ള മറ്റു കുറവുകൾ കൂടി കിഴിച്ചാൽ 100 രൂപ പോലും കിലേയ്ക്ക് വില കിട്ടാത്ത സാഹചര്യമാണ്.
കടൽ ചേനയുടെ മുള്ളുകൾ ചെമ്മീന്റെ മാംസത്തിൽ വ്യാപകമായി ഉണ്ടെന്ന് പറഞ്ഞാണ് വിലയിടിക്കുന്നത്. ഇത് പറഞ്ഞ് വിലയിടിക്കുന്നവർ തന്നെയാണ് ഹാർബറുകളിൽ നിന്ന് വിലകുറച്ച് ചെമ്മീൻ സ്റ്റോക്ക് ചെയ്യുന്നത്. കേന്ദ്ര മത്സ്യഗവേഷണ സ്ഥാപനമായ സിഎംഎഫ്ആർഐ ഈ വിഷയത്തിൽ ശാസ്ത്രീയമായി പരിശോധിച്ച് സത്യാവസ്ഥ വെളിപ്പെടുത്തണമെന്ന് ഫെഡറേഷൻ ഭാരവാഹികൾ പറയുന്നു.
കയറ്റുമതി മേഖലയ്ക്ക് ആവശ്യമായ സബ്സിഡി നൽകുന്ന എംപിഇഡിഎ ഉൾപ്പെടെയുള്ള കേന്ദ്ര സർക്കാർ സ്ഥാപനങ്ങളും ഇപ്പോൾ ഉണ്ടായിരിക്കുന്ന പ്രതിസന്ധിയിൽ നിന്ന് മാറിനിൽക്കുകയാണെന്ന് ഇവർ കുറ്റപ്പെടുത്തുന്നു.
ചെമ്മീൻ ഉൾപ്പെടെ കയറ്റുമതി മൂല്യമുള്ള മത്സ്യയിനങ്ങൾക്ക് നിശ്ചിത വില ലഭ്യമാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തിരമായി ഇടപെടണമെന്ന് കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ജാക്സൺ പൊള്ളയിൽ ആവശ്യപ്പെട്ടു.
ചെമ്മീന് വിലയിടിക്കാനുള്ള ശ്രമം തടയണമെന്ന് സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ
01:08 AM May 27, 2023 | Deepika.com