പള്ളുരുത്തി: ചീട്ട് ഉപയോഗിച്ച് പണംവച്ചുള്ള കോട്ടൺ കളി നടത്തിയ കേസിൽ മൂന്ന് പേർ പള്ളുരുത്തി പോലീസിന്റെ പിടിയിലായി.
പള്ളുരുത്തി കച്ചേരിപ്പടി വെളിയത്ത് പറമ്പ് ഹോസ്പിറ്റൽ റോഡിൽ വിനോദ്(52), കൊച്ചങ്ങാടി തുണ്ടിപ്പറമ്പിൽ ബഷീർ(35), ഫോർട്ട്കൊച്ചി തുരുത്തി സ്വദേശി ആസിഫ്(32)എന്നിവരെയാണ് പള്ളുരുത്തി എസ്ഐ മനോജിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
പള്ളുരുത്തി ദേശാഭിമാനി ജംഗ്ഷനിൽ വിനോദിന്റെ ഉടമസ്ഥതയിലുള്ള പെട്ടിക്കടയിൽ പണം വെച്ചുള്ള ചൂതാട്ടം നടക്കുന്നതായി മട്ടാഞ്ചേരി അസിസ്റ്റന്റ് കമ്മീഷണർ കെ.ആർ. മനോജിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.
സിവിൽ പോലീസ് ഓഫിസർമാരായ പ്രശാന്ത്, പ്രജിത്ത് എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
മറിയുന്നത് ലക്ഷങ്ങൾ
കോട്ടൺ കളി സർക്കാർ നിരോധിച്ചിട്ടുള്ളതാണെങ്കിലും കൊച്ചി പ്രദേശത്ത് കോട്ടൺ കളി ഒരിടവേളയ്ക്ക്് ശേഷം വീണ്ടും വ്യാപകമാകുകയാണ്. ഒരു രൂപ മുടക്കിയാൽ 70 രൂപയാണ് സമ്മാനമായി ലഭിക്കുന്നത്.
എല്ലാ ദിവസവും നറുക്കെടുപ്പ് നടക്കുന്നതിനാൽ നൂറും ആയിരം രൂപ വരെ കളിക്കായി മുടക്കുന്നവരുണ്ട്. കൊച്ചിയിൽ പലയിടത്തും ചെറിയ പെട്ടിക്കടകളിലാണ് കളി നടക്കുന്നത്. ദിവസവും കളി നടക്കുന്ന കേന്ദ്രങ്ങളിൽ ഏജന്റുമാരെത്തി ചീട്ട് ഉപയോഗിച്ച് നറുക്കെടുപ്പ് നടത്തി ഉടൻ തന്നെ സമ്മാനവും നൽകുന്നതാണ് രീതി.മട്ടാഞ്ചേരി, ഫോർട്ട്കൊച്ചി, പള്ളുരുത്തി, തോപ്പുംപടി, ഇടക്കൊച്ചി, പെരുമ്പടപ്പ്, കുമ്പളങ്ങി, ചെല്ലാനം തുടങ്ങിയ മേഖലകളിലാണ് കളി വ്യാപകമാവുന്നത്.
കോട്ടൺ കളി ; മൂന്നുപേർ പിടിയിൽ
01:06 AM May 27, 2023 | Deepika.com