നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 134 ലക്ഷം രൂപയുടെ സ്വർണം കട ത്താൻ ശ്രമിച്ച മൂന്നു യാത്രക്കാ രെ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് വിഭാഗവും എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗവും ചേർന്ന് പിടികൂടി.
കൊളംബോയിൽ നിന്നു വന്ന ശ്രീലങ്കൻ ദമ്പതികളായ മുഹമ്മദ് സുബൈർ, ഭാര്യ ജാനുഫർ എന്നിവരിൽ നിന്ന് 60 ലക്ഷം രൂപ വിലയുള്ള 1202 ഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്. ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. സ്വർണമിശ്രിതം നാല് കാപ്സ്യൂൾ രൂപത്തിലാക്കി ഇരുവരും രണ്ടണ്ണം വീതം ശരീരത്തിനുള്ളിൽ ഒളിപ്പിച്ചാണ് കൊണ്ടുവന്നത്.
ജിദ്ദയിൽ നിന്ന് മുംബൈ വഴി കൊച്ചിയിലെത്തിയ മാനന്തവാടി സ്വദേശി മൊയ്തീന്റെ പക്കൽ നിന്ന് ഡിആർഐ വിഭാഗം 74 ലക്ഷം രൂപ വിലവരുന്ന 1274.46 ഗ്രാം സ്വർണം പിടികൂടി. ഇയാൾ കഴിഞ്ഞ 24-നാണ് ജിദ്ദയിൽ നിന്ന് ഇൻഡിഗോ വിമാനത്തിൽ മുംബൈയിൽ വന്നിറങ്ങിയത്. സ്വർണം മിശ്രിത രൂപത്തിലാക്കി നാലു കാപ്സ്യൂളുകളാക്കി ശരീരത്തിൽ ഒളിപ്പിച്ചാണ് കൊണ്ടുവന്നത്. മുംബൈയിൽ ഇറങ്ങിയപ്പോൾ മലാശയത്തിൽ നിന്ന് ഈ സ്വർണം എടുത്ത് ബാഗിന്റെ അറയിൽ ഒളിപ്പിച്ചു. ആഭ്യന്തര യാത്രക്കാർക്ക് കൊച്ചിയിൽ പരിശോധന ഉണ്ടാകില്ലെന്ന പ്രതീക്ഷയിൽ മുംബൈയിൽ നിന്നു കൊച്ചിയിലേക്ക് ആഭ്യന്തര വിമാനത്തിലാണ് പോന്നത്.
രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് ഡിആർഐ വിഭാഗം നടത്തിയ പരിശോധനയിൽ വിമാനത്താവളത്തിൽ വച്ച് സ്വർണവും പ്രതികളെയും പിടികൂടുകയായിരുന്നു. യാത്രക്കാരനെ കസ്റ്റഡിലെടുത്തു.
134 ലക്ഷം രൂപയുടെ സ്വർണം പിടികൂടി
01:03 AM May 27, 2023 | Deepika.com