കടുത്തുരുത്തി: സംസ്ഥാന സര്‍ക്കാരിന്റെ വാലാച്ചിറ വിത്തുല്പാദന കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കെതിരേ വ്യാപക പരാതിയുമായി നാട്ടുകാര്‍. ഇവിടുത്തെ പാടശേഖരങ്ങളില്‍ സമയത്ത് നെല്കൃഷിയിറക്കുന്നില്ലെന്ന ഗുരുതരമായ പരാതിയും നാട്ടുകാര്‍ക്കുണ്ട്. മുമ്പ് 25 ഏക്കറില്‍ കൃഷി നടത്തിയിരുന്ന വിത്തുല്പാദന കേന്ദ്രത്തില്‍ ഇപ്പോള്‍ പേരിനു മാത്രമാണ് കൃഷിയിറക്കുന്നതെന്നു നാട്ടുകാര്‍ ചൂണ്ടിക്കാണിക്കുന്നു. കൃഷി ഇറക്കിയിരിക്കുന്ന പാടശേഖരങ്ങളാകട്ടെ കൊയ്യാതെ കിടക്കുന്നതിനാല്‍ കാട് കയറിക്കിടക്കുകയാണ്.
പരിപാലനക്കുറവിനെത്തുടര്ന്ന് നെല്‍കൃഷിയും പച്ചക്കറി കൃഷിയുമെല്ലാം നശിക്കുന്ന അവസ്ഥയിലാണെന്നും പ്രദേശവാസികള്‍ പറയുന്നു. പാടശേഖരത്തില്‍ വിതച്ചശേഷം മിച്ചം വന്ന വിത്ത് സീഡ് ഫാമിനോട് ചേര്‍ന്നു കരനെല്‍ കൃഷി ഇറക്കിയിരുന്നു. പരിപാലിക്കാത്തതിനാല്‍ കരനെല്‍കൃഷി ചെയ്തിരിക്കുന്നതും കാടു പിടിച്ച അവസ്ഥയിലാണ്.
ഒക്ടോബറില്‍ വിത നടത്തിയെങ്കില്‍ മാത്രമേ ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ കൊയ്ത്ത് നടത്തുവാന്‍ കഴിയൂവെന്ന് കര്‍ഷകരായ നാട്ടുകാര്‍ പറയുന്നു. ഫാമിലെ കാര്ട്ടേഴ്സിനോട് ചേര്‍ന്നുള്ള പ്രദേശങ്ങളും കാട് മൂടിയ നിലയിലാണ്. ഇതുമൂലം ഇവിടെ മരപ്പട്ടിയുടെ ശല്യം വര്‍ധിച്ചതായും നാട്ടുകാര്‍ പറയുന്നു.
വ്യത്യസ്തങ്ങളായ കൃഷികള്‍ നടത്തുന്നതിനൊപ്പം കര്‍ഷകര്‍ക്കാവശ്യമായ വിത്തുകളും ഇവിടെ ഉദ്പാദിപ്പിച്ചിരുന്നു. വേറിട്ടതും നൂതന മാര്‍ഗങ്ങള്‍ അവലംബിച്ചുമുള്ള കൃഷി രീതികളാണ് ഇവിടെ നടത്തിയിരുന്നത്. വിവിധങ്ങളായ ഫലവര്‍ഗങ്ങളെയും പച്ചക്കറികളെയും മൂല്യവര്‍ധിത ഉത്പന്നങ്ങളാക്കി മാറ്റി മികച്ച വരുമാനം നേടുന്ന നിലയിലേക്ക് ഫാമിന്റെ പ്രവര്‍ത്തനം മാറിയിരുന്നതായി മുമ്പ് ഉദ്യോഗസ്ഥര്‍ അവകാശവാദമുന്നയിച്ചിരുന്നു. ലോക്ഡൗണ്‍ കാലത്ത് ഇവിടെ ഉത്പ്പാദിപ്പിച്ച ഒന്നേമുക്കാല്‍ ലക്ഷം പച്ചക്കറി തൈകളാണ് വിതരണം ചെയ്തത്. കുറ്റി-വള്ളി പയറുകള്‍, വെണ്ട, വഴുതന, പച്ചമുളക്, വെള്ളരി തൈകളാണ് അക്കാലത്ത് കര്‍ഷകര്‍ക്ക് വിതരണം ചെയ്യാനായി ജില്ലയിലെ കൃഷിഭവനുകള്‍ക്ക് ഇവിടെനിന്നു നല്‍കിയത്. ഫാമിന്റെ ഉടമസ്ഥതയിലുള്ള 26 ഏക്കര്‍ പാടശേഖരത്ത് നെല്‍കൃഷി നടത്തി വിത്ത് ഉത്പാദിപ്പിച്ച് കര്‍ഷകര്‍ക്ക് വിതരണം ചെയ്യുകയെന്നതാണ് ഫാമിലെ പ്രധാന പ്രവര്‍ത്തനം.
ഫാമിലുണ്ടാകുന്ന കപ്പ, ചക്ക, പച്ചക്കറികള്‍ എന്നിവ മൂല്യവര്‍ധിത ഉത്പന്നമാക്കി മാറ്റുന്നതിനുള്ള ഡ്രയറും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. ആറ് ജീവനക്കാരും 15 സ്ത്രീകളും നാല് പുരുഷന്മാരും ഉള്‍പ്പെടെ 19 തൊഴിലാളികളുമാണ് ഫാമിലെ ജോലികള്‍ ചെയ്യുന്നത്. വര്‍ഷങ്ങള്‍ പഴക്കമുള്ള ഓഫീസ് കെട്ടിടവും നെല്‍വിത്ത് നനയാതെ സൂക്ഷിക്കുന്നതിനുള്ള അറകളും അതിന്റെ മേല്‍ക്കൂരയും തൈകള്‍ ഉദ്പാദിപ്പിക്കുന്ന ഷെഡുമെല്ലാം രണ്ടു വര്‍ഷം മുമ്പ് നവീകരിച്ചിരുന്നു. വിശ്രമകേന്ദ്ര ഉദ്ഘാടനവുമായി ബന്ധപ്പെട്ടു കൃഷി മന്ത്രി അടുത്തയിടെ സീഡ് ഫാം സന്ദര്ശിക്കുമെന്നറിയിച്ചിട്ടുണ്ട്. മന്ത്രിയെത്തുമ്പോള്‍ ഇവിടുത്തെ പ്രവര്‍ത്തനങ്ങളിലെ പോരായ്മകള്‍ ചൂണ്ടിക്കാണിച്ചു മന്ത്രിക്ക് പരാതി നല്കുമെന്നു നാട്ടുകാര്‍ പറഞ്ഞു.
വാലാച്ചിറ വിത്തുല്പാദന കേന്ദ്രത്തിന്റെ പരാതിയുമായി നാട്ടുകാർ
12:58 AM May 27, 2023 | Deepika.com