അതിരമ്പുഴ: അരനൂറ്റാണ്ടിലേറെക്കാലം ദീപികയേയും വാർത്തകളേയും നെഞ്ചേറ്റിയ ടി.എ. ദേവസ്യ ഓർമയായി. ഇന്നലെ അന്തരിച്ച അതിരമ്പുഴ മണ്ണാർകുന്ന് തെക്കെപ്പുറത്ത് ടി.എ. ദേവസ്യ (ദേവസ്യാച്ചൻ) 53 വർഷക്കാലം ദീപികയുടെ ഏജന്റായിരുന്നു. 1968ൽ ആരംഭിച്ച ആ ഹൃദയബന്ധം രണ്ടുവർഷം മുമ്പ് ശയ്യാവലംബിയാകുന്നതുവരെ അഭംഗുരം തുടർന്നു. മഴയോ മഞ്ഞോ മഹാപ്രളയമോ പകർച്ചവ്യാധികളോ ഒന്നും ആ പ്രയാണത്തിനു തടസമായില്ല. നേരം പുലരും മുമ്പേ ദീപിക പത്രം വീടുകളിലെത്തിക്കുക എന്നത് അദ്ദേഹത്തിന് അഭിമാനപ്രശ്നം തന്നെയായിരുന്നു. പുലർച്ചെ മൂന്നിനു ഏറ്റുമാനൂർ ബസ് സ്റ്റാൻഡിൽനിന്ന് പത്രമെടുത്ത് ഏറ്റുമാനൂർ മുതൽ മാന്നാനം വരെയുള്ള വിശാലമായ മേഖലയിലെ വീടുകളിൽ ദീപിക എത്തിച്ചിരുന്നു. അത്രയും വീടുകളുമായി ഹൃദയ ബന്ധവും കാത്തു സൂക്ഷിച്ചു.
തുടങ്ങിയ നാൾ തൊട്ട് അവസാനം വരെ പത്ര വിതരണം നടത്തിയിരുന്നത് സൈക്കിളിലായിരുന്നു. പെരുമഴയിലും അതിനു മാറ്റമുണ്ടായില്ല. പത്രവിതരണത്തിനിടയിൽ അന്നത്തെ നാട്ടുകൂട്ടങ്ങളായിരുന്ന ചായക്കട ചർച്ചകളിലെ പ്രധാന സാന്നിധ്യമായിരുന്നു നാട്ടുകാർ പത്രം ദേവസ്യാച്ചൻ എന്നു സ്നേഹപൂർവം വിളിച്ചിരുന്ന ദേവസ്യ. അവിടെ ചർച്ച ചെയ്യാത്ത വിഷയങ്ങൾ ഉണ്ടായിരുന്നില്ല. ഇവിടെ നിന്നൊക്കെ മനസിലാക്കുന്ന ജനകീയ വിഷയങ്ങൾ അദ്ദേഹത്തിലൂടെ ദീപികയിൽ വാർത്തയായിരുന്നു.
ടി.ടി. ദേവസ്യ തോട്ടപ്പള്ളിയുടെ നേതൃത്വത്തിൽ അതിരമ്പുഴയിൽ കേരള കോൺഗ്രസ് സജീവമാക്കുമ്പോൾ അദ്ദേഹത്തോടൊപ്പം നേതൃനിരയിൽ ടി.എ. ദേവസ്യയുമുണ്ടായിരുന്നു. ടി.എ. ദേവസ്യയുടെ പാരമ്പര്യം കാത്തു സൂക്ഷിച്ചുകൊണ്ട് മകൻ ജെയ്സൺ വർഷങ്ങളായി പത്രവിതരണ രംഗത്തുണ്ട്.
അരനൂറ്റാണ്ടിലേറെ ദീപികയെ നെഞ്ചേറ്റിയ ടി.എ. ദേവസ്യ ഓർമയായി
11:32 PM May 26, 2023 | Deepika.com