കോട്ടയം: കോട്ടയത്ത് അടുത്ത നാളില്‍ പിടിക്കപ്പെട്ട കൈക്കൂലി വീരന്മാർ നിരവധി. പരീക്ഷ എഴുതിയാല്‍ മാത്രം പോരാ, സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ കൈക്കൂലി. പോസ്റ്റുമോര്‍ട്ടം ചെയ്യാനും ശസ്ത്രക്രിയ ചെയ്യാനും കൈക്കൂലി. വാഹനത്തിനു സ്പീഡ് കൂടിയാല്‍ പിഴ മാത്രം പോരാ, പിഴ ഒഴിവാക്കാന്‍ കൈക്കൂലി. പോക്കുവരവിനു കൈക്കൂലി, സര്‍വേ നമ്പര്‍ കിട്ടാന്‍ കൈക്കൂലി, വിട്ടുനമ്പര് ലഭിക്കാന്‍ കൈക്കൂലി. ഇങ്ങനെ വില്ലേജും താലൂക്ക് ഓഫീസും പോലീസ് സ്റ്റേഷനും ആശുപത്രികളും സര്‍വകലാശാലകളും തുടങ്ങിയ സര്‍ക്കാര്‍സംവിധാനങ്ങളെല്ലാം കൈക്കൂലിക്കാരായി മാറുമ്പോള്‍ പാവം ജനം കൈകാലിട്ടടിക്കുകയാണ്.
ജയിച്ച പരീക്ഷ തോറ്റെന്നു വിശ്വസിപ്പിച്ചു ജയിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് ലഭിക്കാനും കൈക്കൂലി കൊടുത്തിട്ടു വിജിലന്‍സ് പൊക്കിയിട്ടു അധികകാലമായില്ല. സ്വന്തം ഭൂമി സ്വന്തമാണെന്നു തെളിയിക്കാന്‍ സര്‍വേ നടത്താന്‍, പോക്കുവരവ് നടത്താന്‍ അളന്നു തിട്ടപ്പെടുത്താന്‍ കൈക്കൂലി കൊടുക്കണം.
ശസ്ത്രക്രിയയ്ക്കും
പോസ്റ്റുമോര്‍ട്ടത്തിനും
കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലെ ഒരു ഡോക്ടര്‍ മുണ്ടക്കയം സ്വദേശിയായ രോഗിക്ക് ഹെര്‍ണിയ ശസ്ത്രക്രിയ ചെയ്ത വകയിലാണ് 5,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. 2,000 രൂപ ആദ്യമേ നല്കി. 3,000 രൂപ കൂടി വേണമെന്നാവശ്യപ്പെട്ടപ്പോള്‍ രോഗിയുടെ മകന് വിജിലന്‍സിനെ അറിയിച്ച് ഡോക്ടറെ കുടുക്കുകയായിരുന്നു. എരുമയുടെ പോസ്റ്റുമോര്‍ട്ടത്തിനു പോലും കൈക്കൂലി വാങ്ങുന്ന വെറ്ററിനറി ഡോക്ടര്‍മാരുള്ള നാടായി കോട്ടയം മാറി. പനച്ചിക്കാട് സര്‍ക്കാര്‍ മൃഗാശുപത്രിയിലെ വെറ്റിനറി ഡോക്ടറാണ് വിജിലന്‍സ് പിടിയിലായത്. എരുമയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യുന്നതിന് ഉടമയില്‍നിന്ന് ആയിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വനിതാ ഡോക്ടര്‍ പിടിയിലായത്.
പരീക്ഷകളില്‍
ജയിക്കാന്‍
ഡിഗ്രി സര്‍ട്ടിഫിക്കറ്റ് കാലതാമസം കൂടാതെ നല്‍കുന്നതിന് കൈക്കൂലി വാങ്ങുന്നതിനിടെ എംജി സര്‍വകലാശാല പരീക്ഷാ വിഭാഗം അസിസ്റ്റന്റ് ആര്‍പ്പൂക്കര സ്വദേശിനിയെ അടുത്ത നാളിലാണ് വിജിലന്‍സ് പിടികൂടിയത്.
ഏറ്റുമാനൂരിലെ കോളജില്‍ എംബിഎ കോഴ്സില്‍ പഠിക്കുന്ന പത്തനംതിട്ട സ്വദേശിനിയായിരുന്നു പരാതിക്കാരി. പരാജയപ്പെട്ട വിഷയങ്ങളില്‍ ഇവർ സപ്ലിമെന്ററി പരീക്ഷ എഴുതിയിരുന്നു. ഇതിന്റെ ഫലം അറിയുന്നതിനാണു സെക്ഷന്‍ ചുമതലയുള്ള യൂണിവേഴ്സിറ്റി അസിസ്റ്റന്റിനെ സമീപിച്ചത്. സപ്ലിമെന്ററി പരീക്ഷയില്‍ വിദ്യാര്‍ഥിനി പരാജയപ്പെട്ടുവെന്ന് ഇവര്‍ പറഞ്ഞു തുടങ്ങി.
പരീക്ഷയില്‍ വിജയിപ്പിച്ചു നല്‍കാമെന്നും അതിന് ഒന്നര ലക്ഷം രൂപ വേണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. കഴുത്തിലെ മാല ഒരു പണയം വച്ച് ഇവര്‍ ഒരു ലക്ഷം രൂപ സംഘടിപ്പിച്ചത്. ഈ തുക ബാങ്ക് വഴി അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തു. തുടര്‍ന്ന് 25,000 രൂപകൂടി വേണമെന്ന് പറഞ്ഞതിനെത്തുടര്‍ന്ന് 10,000 രൂപ നല്കി. ഇതിനിടെ വിദ്യാര്‍ഥിനി സ്വന്തം നിലയില്‍ പരിശോധിച്ചപ്പോള്‍ പരീക്ഷയില്‍ വിജയിച്ചതായി കണ്ടു. ഇതോടെയാണ് ഇവര്‍ വിജിലന്‍സില്‍ പരാതി നല്കാന് തയാറായത്.
പിഴയില്‍നിന്ന്
ഒഴിവാക്കാന്‍
ടോറസ് ലോറികളെ അമിത വേഗതയുടെ പേരില്‍ പിടിക്കാന്‍ കച്ചക്കെട്ടിയിറങ്ങിയ മൂന്ന് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ കൈക്കൂലി വാങ്ങി സംഭവം അവസാനിപ്പിച്ചതാണ് കുറവിലങ്ങാട് ഉണ്ടായത്.
സംസ്ഥാന വ്യാപകമായി വിജിലന്‍സ് ആന്‍ഡ് ആന്‍ഡി കറപ്ഷന്‍സ് ബ്യൂറോ നടത്തിയ ഓപ്പറേഷന് ഓവര്‍ ലോഡ് പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. പിടികൂടാതിരിക്കാന്‍ ഓരോ വാഹനത്തിനും 7500 രൂപ വീതം മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ കൈക്കൂലിയായി വാങ്ങി.
പ്രവാസിയോട് സ്മോള്‍,
പെര്‍മിറ്റിന് മദ്യം
പ്രവാസി മലയാളിയോട് 20,000 രൂപയും ഒരു കുപ്പി സ്കോച്ചും കൈക്കൂലി വാങ്ങിയ മാഞ്ഞൂര്‍ പഞ്ചായത്ത് അസിസ്റ്റന്റ് എന്‍ജിനിയറും പിടിയിലായിട്ട് അധികം നാളായില്ല.
പ്രവാസി മലയാളിയുടെ ഒരു പ്രോജ്റ്റിനു സര്‍ട്ടിഫിക്കറ്റ് നല്കന്നതിനാണ് 20,000 രൂപയും കുപ്പിയും ഇയാള്‍ ആവശ്യപ്പെട്ടത്. അപകടത്തില്‍പ്പെട്ട വാഹനം വിട്ടുകൊടുക്കാന്‍ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഗാന്ധിനഗര്‍ എസ്ഐയെ രാത്രി വിജിലന്‍സ് പിടികൂടിയത്.
കൈക്കൂലി വീരന്മാര് വാഴും കോട്ടയം
11:15 PM May 26, 2023 | Deepika.com