വൈപ്പിൻ: വൈപ്പിനിൽനിന്നുള്ള ബസുകൾക്ക് കൊച്ചി നഗരത്തിലേക്കുള്ള പ്രവേശനം സംബന്ധിച്ച് സംസ്ഥാന ഗതാഗത വകുപ്പ് തയാറാക്കിയ പുതിയ സ്കീമിന്റെ കരട് വിജ്ഞാപനത്തിൽ സ്വകാര്യബസുകളെക്കുറിച്ച് പ്രതിപാദിക്കാത്തതിൽ ദുരൂഹത.
സർക്കാർ ജനത്തെ കബളിപ്പിക്കാനായി വീണ്ടും കെഎസ്ആർടിസി ബസുകളുടെ നഗര പ്രവേശനമെന്ന പലകുറി പരാജയപ്പെട്ട പദ്ധതിയുമായി വരുകയാണോയെന്ന് സംശയിക്കേണ്ട സാഹചര്യമാണെന്ന് നഗര പ്രവേശനമായി ബന്ധപ്പെട്ട് സമര രംഗത്തുള്ള ഗോശ്രീ മനുഷ്യാവകാശ സംരക്ഷണ സമിതി ചൂണ്ടിക്കാട്ടുന്നു.
വൈപ്പിൻ കരയിൽ നിന്നുള്ള സ്വകാര്യ ബസുകളെ നഗരത്തിന്റെ നാലു ഭാഗങ്ങളിലേക്ക് പ്രവേശിപ്പിക്കാമെന്നാണ് നാറ്റ് പാക് റിപ്പോർട്ട് ശുപാർശ ചെയ്തിട്ടുള്ളത്. എന്നാൽ ഇതനുസരിച്ച് കരടിൽ സ്വകാര്യ ബസുകളുടെ കാര്യം പരാമർശിക്കാത്തതിൽ ദുരൂഹതയുണ്ടെന്ന് സമിതി ചെയർമാൻ പോൾ ജെ. മാമ്പിള്ളി പറയുന്നു. ഈ സാഹചര്യത്തിൽ കരട് വിജ്ഞാപനം സംബന്ധിച്ച് അധികൃതർ കൃത്യമായ വിശദീകരണം നൽകണമെന്ന് നഗരപ്രവേശവുമായി ബന്ധപ്പെട്ട് സമര രംഗത്തുള്ള വൈപ്പിൻ കരയിലെ റസിഡന്റ്സ് അസോസിയേഷന്റെ അപ്പക്സ് സംഘടനയായ ഫ്രാഗിന്റെ നിർവാഹക സമിതി യോഗം ആവശ്യപ്പെട്ടു. കെഎസ്ആർടിസി ബസുകളുടെ നഗരപ്രവേശം പലവട്ടം പരീക്ഷിച്ച് പരാജയപ്പെട്ട സ്കീമാണെന്ന് ഫ്രാഗ് ഭാരവാഹികളായ വി.പി.സാബു, അനിൽ പ്ലാവിയൻസ് എന്നിവർ ചൂണ്ടിക്കാട്ടുന്നു.
ഗോശ്രീ ബസുകളുടെ നഗരപ്രവേശനം: കരട് വിജ്ഞാപനത്തിൽ ദുരൂഹത
01:08 AM May 26, 2023 | Deepika.com