അക്ഷയ കേന്ദ്രത്തിന്റെ മറവിൽ ചിട്ടി നടത്തി കോടികൾ തട്ടിയെന്ന് പരാതി
12:56 AM May 26, 2023 | Deepika.com
കൂത്തുപറമ്പ്: മാനന്തേരിയിൽ അക്ഷയ കേന്ദ്രത്തിന്റെ മറവിൽ ചിട്ടി നടത്തി കോടികൾ തട്ടിപ്പ് നടത്തിയെന്ന പരാതിയുമായി നിക്ഷേപകർ. മാനന്തേരിയിലെ പി.ഹരീന്ദ്രൻ, ഭാര്യ ജീന എന്നിവർക്കെതിരെയാണ് പരാതിയുമായി ഇടപാടുകാർ രംഗത്ത് എത്തിയത്. ചിട്ടിയിൽ നിക്ഷേപിച്ച പണം തിരികെ നൽകിയില്ലെന്നാണ് ഇവരുടെ പരാതി. ചിട്ടിയിൽ ചേർന്നാൽ അക്ഷയിലെ സേവനങ്ങൾ ഉൾപ്പടെയുള്ള സംവിധാനങ്ങൾ ലഭ്യമാക്കും എന്ന വ്യാജേനെയാണ് അക്ഷയിലെത്തുന്നവരെ ഹരീന്ദ്രൻ ചിട്ടിയിൽ ചേർത്തതെന്ന് നിക്ഷേപകർ പറയുന്നു. ഓരോ മാസം 2000 രൂപ വീതം 50 മാസത്തെ കാലാവധിയുള്ള ചിട്ടിയായിരുന്നു. എന്നാൽ കാലാവധി കഴിഞ്ഞിട്ടും പണം തിരികെ ലഭിക്കാത്തതായതോടെയാണ് നിക്ഷേപകർ രംഗത്ത് എത്തിയത്.നിലവിൽ 160 ൽ പരം ഇടപാടുകാർ കബളിപ്പിക്കപ്പെട്ടിട്ടുണ്ട്. പണം നഷ്ടപ്പെട്ടവർ കണ്ണവം പോലീസ് സ്റ്റേഷനിൽ പരാതി നൽകി. ഇരുവരേയും ഉടൻ അറസ്റ്റ് ചെയ്യണമെന്നും ചിട്ടിയിൽ ചേർന്ന എല്ലാവർക്കും പണം തിരികെ ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് ഇടപാടുകാർ മാനന്തേരി അക്ഷയ കേന്ദ്രത്തിന് മുന്നിൽ ഉപരോധ സമരം സംഘടിപ്പിച്ചു. മുൻ പഞ്ചായത്ത് അംഗം സി. വിജയൻ ഉദ്ഘാടനം ചെയ്തു. സി.മോഹൻ ദാസ് അധ്യക്ഷത വഹിച്ചു. ഷൈമ മഹേഷ്, വി.അഖിൽ, സി. സനോജ്, പി.പി. ശശി എന്നിവർ പ്രസംഗിച്ചു.