കട്ടപ്പന: കട്ടപ്പന ശാന്തിതീരം പൊതുശ്മശാനത്തിൽ അശാന്തി പുകയുന്നു. ഇന്നലെ രണ്ട് മൃതദേഹങ്ങൾ ദഹിപ്പിച്ചത് ശ്മശാനത്തിന് പുറത്ത് തുറസായ സ്ഥലത്ത്.
അറ്റകുറ്റപ്പണികളുടെ പേരിൽ കഴിഞ്ഞ ആറ് മാസമായി ശ്മശാനം അടച്ചിട്ടിരിക്കുകയാണെന്ന ആരോപണമുണ്ട്. ബുധനാഴ്ച്ച രാത്രിടെയാണ് ദളിത് കുടുംബത്തിലുള്ള ഒരാളുടെ മൃതദേഹം പൊതു ശ്മശാനത്തിൽ സംസ്കരിക്കാനായി ബന്ധുക്കൾ നഗരസഭയെ സമീപിച്ചത്. നവീകരണം നടക്കുന്നതിനാൽ മൃതദേഹം സംസ്കരിക്കുവാൻ കഴിയില്ലെന്ന് അറിയിച്ചതോടെ ജനപ്രതിനിധികൾ അടക്കം പ്രതിഷേധവുമായി രംഗത്ത് എത്തുകയായിരുന്നു.
ശ്മശാനത്തിലെ ക്രിമിറ്റോറിയത്തിൽ സംസ്കരിക്കുവാൻ 3,500 രൂപ മാത്രമുള്ളപ്പോൾ പുറത്ത് നിന്നും 8,000 രൂപയോളം മുടക്കി ഗ്യാസ് ക്രിമിറ്റോറിയം എത്തിച്ചാണ് മൃതദേഹം സംസ്കരിച്ചത്.
മറ്റൊരു മൃതദേഹവും സമാന രീതിയിൽ പുറത്താണ് ബന്ധുക്കൾക്ക് ഇന്ന് സംസ്ക്കരിക്കേണ്ടി വന്നത്.പുറത്ത് മൃതദേഹങ്ങൾ സംസ്കരിച്ചതോടെ ശ്മശാനത്തിന് പരിസരത്തായി താമസിക്കുന്ന കുടുംബങ്ങൾ പ്രതിഷേധവുമായി രംഗത്ത് വന്നു.
പുകയും മണവും കാരണം വീടിനുള്ളിൽ പോലും ഇരിക്കുവാൻ കഴിയുന്നില്ലെന്ന് ഇവർ പറഞ്ഞു.ചോർച്ച ഉടൻ പരിഹരിച്ച് ക്രിമിറ്റോറിയം പ്രവർത്തന സജ്ജമാക്കുമെന്നും നഗരസഭ വ്യക്തമാക്കി.
മൃതദേഹം ദഹിപ്പിച്ചത് ശ്മശാനത്തിന് പുറത്ത്
10:42 PM May 25, 2023 | Deepika.com