ചെട്ടിയാംപറമ്പ്: ഇന്നലെ വൈകിട്ടുണ്ടായ കനത്ത കാറ്റിലും മഴയിലും ചെട്ടിയാംപറമ്പ് പൂക്കുണ്ട് നരിക്കടവ് മേഖലയിൽ വ്യാപക നാശനഷ്ടം. ഒരു വീടിന്റെ മേൽക്കൂര കാറ്റിൽ പറന്നുപോയി.
മരം ഒടിഞ്ഞുവീണ് വിവിധയിടങ്ങളിൽ വൈദ്യുതി തടസമുണ്ടായി. നൂറുകണക്കിന് റബർ, വാഴ, കമുക് തുടങ്ങിയ കാർഷിക വിളകൾ നശിച്ചു.
ചെട്ടിയാംപറമ്പ് സ്വദേശി കാഞ്ഞിരത്തിങ്കൽ ബെന്നിയുടെ വീടിന്റെ മേൽക്കൂരയാണ് കനത്ത കാറ്റിൽ പറന്നുപോയത്. വീട്ടിൽ ആളുണ്ടായിരുന്നെങ്കിലും അപകടമുണ്ടായില്ല.
പൂക്കുണ്ട് സ്വദേശി പാലത്തിങ്കൽ ബ്ലെസി, ഷാജി, കോയിക്കൽ ജോർജുകുട്ടി, മുഞ്ഞനാട്ട് ജോസ്, റോബിൻ, ദേവസ്യ, ചോലമറ്റത്തിൽ സണ്ണി തുടങ്ങിയവരുടെ കൃഷിയിടത്തിലെ റബ്ബർ, വാഴ, കമുക്, മരച്ചീനി തുടങ്ങിയ കാർഷിക വിളകൾ നശിച്ചു.
ചെട്ടിയാംപറമ്പ്-പൂക്കുണ്ട് റോഡിൽ മരം കടപുഴകി വീണ് വൈദ്യുതി ബന്ധം തകരാറിലായി. ശാന്തിഗിരി വെണ്ടേയ്ക്കുംചാൽ റോഡിലും മരം കടപുഴകിവീണ് വൈദ്യുതി തൂൺ ഒടിഞ്ഞുവീണ് ഗതാഗതം തടസപ്പെട്ടു. ഇന്നലെ വൈകുന്നേരം അഞ്ചോടെയാണ് കാറ്റടിച്ചത്.
മരം വീണ്
വയോധികയ്ക്ക്
പരിക്ക്
പേരാവൂർ: കനത്ത കാറ്റിലും മഴയിലും മരം വീടിനു മുകളിൽ വീണ് വയോധികയ്ക്ക് പരിക്കേറ്റു. തെരു ഗണപതി ക്ഷേത്രത്തിനു സമീപം പാറക്കണ്ടി പറമ്പിൽ ദേവൂട്ടിക്കാണ് (72) പരിക്കേറ്റത്. തലയ്ക്ക് പരിക്കേറ്റ ദേവൂട്ടിയെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ദേവൂട്ടിയുടെ വീട് പൂർണമായും തകർന്നു. ഇന്നലെ വൈകുന്നേരം ആറോടെയാണ് സംഭവം. പേരാവൂർ സബ് ഇൻസ്പെക്ടർ സി. സനീതിന്റെ നേതൃത്വത്തിൽ പോലീസും അഗ്നിരക്ഷാ സേനയും ചേർന്ന് മരം മുറിച്ചു മാറ്റി.
കനത്ത കാറ്റിൽ കേളകം പഞ്ചായത്തിൽ വൻ നാശനഷ്ടം
12:54 AM May 24, 2023 | Deepika.com