കുവൈറ്റ് സിറ്റി: ബിരുദ വിദ്യാഭ്യാസമില്ലാത്ത അറുപത് വയസും അതിൽ കൂടുതലുമുള്ള താമസക്കാരുടെ റെസിഡൻസി പുതുക്കുന്നതുമായി ബന്ധപ്പെട്ട് ഉടൻ പരിഹാരം കാണുമെന്ന് അധികൃതർ അറിയിച്ചു. നീതിന്യായ മന്ത്രി ജമാൽ അൽ ജലാവിയുടെ പ്രഥമ പരിഗണനയിൽ ഈ പ്രശ്നമുണ്ടെന്നും എത്രയും വേഗം പരിഹാരം കണ്ടെത്തുമെന്നും ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് അൽ ജരിദ ദിനപത്രം റിപ്പോർട്ട് ചെയ്തു.
60 വയസിന് മുകളിൽ പ്രായമുള്ള ബിരുദമില്ലാത്ത വിദേശികൾക്ക് കർശന വ്യവസ്ഥയോടെ ആരോഗ്യ ഇൻഷുറൻസും നിശ്ചിത സംഖ്യ വാർഷിക ഫീസ് ഈടാക്കിയും ഇഖാമ പുതുക്കി നൽകുവാൻ നേരത്തെ തീരുമാനം കൈകൊണ്ടിരുന്നു. നേരത്തെയുള്ള വാർത്തകൾ പ്രകാരം ആരോഗ്യ ഇൻഷുറൻസ് ഉൾപ്പെടെ പ്രതിവർഷം ആയിരം മുതൽ 1100 ദിനാർ വരെ ഫീസായിരിക്കും ഈടാക്കുകയെന്നാണ് സൂചനകൾ.
അവിദഗ്ധ തൊഴിലാളികളെ പരമാവധി കുറച്ച് രാജ്യത്ത് ജനസംഖ്യാ സന്തുലനം സാധ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കഴിഞ്ഞ ജനുവരിയിൽ മാൻപവർ അതോറിറ്റി പ്രായപരിധി നിബന്ധന നടപ്പാക്കിയത്. 60 വയസിനു മുകളിൽ പ്രായമായ ബിരുദ വിദ്യാഭ്യാസമില്ലാത്ത പ്രവാസികൾക്ക് തൊഴിൽ കരാർ പുതുക്കരുതെന്ന് മാനവശേഷി സമിതി ഉത്തരവും പുറപ്പെടുവിച്ചിരുന്നു. എന്നാൽ ഉത്തരവ് കുവൈറ്റ് ഭരണഘടനാ വിരുദ്ധമാണെന്ന് ഫത്വ ലെജിളേറ്റീവ് സമിതി അഭിപ്രായപ്പെട്ടതോടെ ഉത്തരവ് സ്വയം റദ്ദാക്കുകയായിരുന്നു. 60 വയസ് കഴിഞ്ഞ പ്രവാസികളുടെ താമസരേഖ പുതുക്കുന്നതുമായി ബന്ധപ്പെട്ട് ഇനിയും അന്തിമ തീരുമാനം ഉണ്ടാവാത്തത് മലയാളികൾ അടക്കമുള്ള ആയിരക്കണക്കിന് പ്രവാസികൾ കടുത്ത ആശങ്കയാണ് സൃഷ്ടിക്കുന്നത്. അറുപത് കഴിഞ്ഞ നൂറുക്കണക്കിന് പേർ താൽക്കാലിക വിസയിലാണ് കുവൈറ്റിൽ താമസിക്കുന്നത്.
സലിം കോട്ടയിൽ
60 കഴിഞ്ഞ വിദേശികളുടെ താമസരേഖ പുതുക്കൽ: പരിഹാരം കണ്ടെത്തുമെന്ന് അധികൃതർ
09:00 PM Jan 18, 2022 | Deepika.com