കുവൈറ്റ് സിറ്റി : രാജ്യത്ത് നിന്നും സ്വദേശികളും വിദേശികളുമായ തീർഥാടകർക്ക് കര മാർഗം ഉംറക്ക് അനുമതി നൽകിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇതോടെ തീർത്ഥഥാടകർക്ക് സാൽമി അതിർത്തി വഴി ഉംറ യാത്ര ചെയ്യുവാനും തിരികെ വരാനും സാധിക്കും. കൊവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ ഒരു വർഷത്തിലേറെയായി റോഡ് മാർഗം ഉംറ തീർഥാടനത്തിന് വിലക്ക് ഏർപ്പെടുത്തിയിരിക്കുകയായിരുന്നു. ഉംറ യാത്രക്ക് ആവശ്യമായ ക്രമീകരണങ്ങൾ ഒൗഖാഫ് മന്ത്രാലയം ചെയ്യും.
കടുത്ത നിയന്ത്രണങ്ങൾക്ക് വിധേയമായാണ് ഉംറ യാത്രകർക്ക് അനുമതി നൽകുക. ഇത് സംബന്ധമായ സർക്കുലർ ഉംറ ട്രിപ്പ് ഓഫീസുകൾക്കും ട്രാവൽ ആൻഡ് ടൂറിസം ഓഫീസുകൾക്കും ലഭിച്ചു. ആരോഗ്യ വകുപ്പിന്റെ കോവിഡ് ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ പാലിച്ചായിരിക്കും യാത്രകൾ സംഘടിപ്പിക്കേണ്ടതെന്നും സീറ്റുകൾ തമ്മിലുള്ള അകലം പാലിക്കണമെന്നും ഉംറ യാത്രക്കാരുടെ എണ്ണം ശേഷിയുടെ 50 ശതമാനത്തിൽ കവിയരുതെന്നും സർക്കുലറിൽ വ്യക്തമാക്കി. ഉംറ യാത്രികർ വാക്സിനുകൾ സ്വീകരിച്ചവരായിരിക്കണം. അതോടപ്പം തീർഥാടകർ ഉംറ വാഹനത്തിൽ കയറുന്നതിന് മുന്പായി സീറ്റുകൾ അണുവിമുക്തമാക്കണമെന്നും യാത്രയിൽ മാസ്കുകൾ ധരിക്കണമെന്നും മന്ത്രാലയം നിർദ്ദേശിച്ചു.യാത്രാനുമതിക്കായി തീർഥാടകരുടെ വിസയുടെയും മറ്റ് യാത്ര രേഖകളുടെയും പകർപ്പുകൾ വാട്ട്സ്ആപ്പ് വഴി ഷെയർ ചെയ്യണമെന്നും സർക്കുലറിൽ വ്യക്തമാക്കി.
സലിം കോട്ടയിൽ
റോഡ് മാർഗം കുവൈറ്റിൽ നിന്നും ഉംറ യാത്രക്ക് അനുമതി
01:17 AM Jan 18, 2022 | Deepika.com