ഡാളസ്: ഡാളസ് കോളിവില്ലയിലെ ബെത് ഇസ്രായേൽ ജൂതപ്പള്ളിയിൽ പ്രാർഥനയ്ക്കെത്തിയ റാബി(പുരോഹിതിൻ) ഉൾപ്പെടെ നാലുപേരെ ബന്ദിയാക്കിയ ബ്രിട്ടീഷ് വംശജനായ ഭീകരൻ മാലിക് ഫൈസൽ അക്രത്തിനെ (44)സുരക്ഷ സേന വെടിവച്ചു കൊലപ്പെടുത്തിയതായി ഡാളസ് എഫ്ബിഐ സ്ഥിരീകരിച്ചു.
ആക്രമണത്തെക്കുറിച്ച് അന്വേഷണം ഊർജ്ജിതപ്പെടുത്തിയിട്ടുണ്ട്. അഫിയ സിദ്ദിഖിക്ക് ഏതൊക്കെ ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്നത് സംബന്ധിച്ചും അന്വേഷണം പുരോഗമിക്കുന്നു. സംഭവത്തിൽ രണ്ട് പേർ കസ്റ്റഡിയിലായിട്ടുണ്ട്. സൗത്ത് മാഞ്ചസ്റ്ററിൽ നിന്നാണ് ഇരുവരും പോലീസ് പിടിയിലായത്. ഇവരെ ചോദ്യം ചെയ്തു വരികയാണെന്ന് മാഞ്ചസ്റ്റർ പോലീസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ ആളുകൾക്ക് ബന്ധമുണ്ടെന്നാണ് പോലീസ് വിലയിരുത്തൽ. ഈ സാഹര്യത്തിൽ അന്വേഷണം കൂടുതൽ ശക്തിപ്പെടുത്തിയിട്ടുണ്ട്.
ജനുവരി 15 ശനിയാഴ്ച ഡാളസ് സമയം രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. പള്ളിയിൽ നിന്നും സമൂഹമാധ്യമങ്ങളിലൂടെ ലൈവ് ചെയ്തുകൊണ്ടാണ് ഇയാൾ വിവരം പുറം ലോകത്തെ അറിയിച്ച ത്. അമേരിക്കയിലെ വിവിധ സ്ഥലങ്ങളിൽ ബോംബ് വെച്ചിട്ടുണ്ടെന്നും അക്രമി ഭീഷണി ഉയർത്തിയിരുന്നു. അഫ്ഗാനിസ്ഥാനിൽ യുഎസ് സൈനികരെ കൊലപ്പെടുത്തിയതിന് 83 വർഷത്തെ ജയിൽ ശിക്ഷ അനുഭവിക്കുന്ന ലേഡി ക്വയ്ദ എന്നറിയപ്പെടുന്ന അഫിയ സിദ്ദിഖിയെ മോചിപ്പിക്കണമെന്നായിരുന്നു ഭീകരന്റെ ആവശ്യം.
പത്ത് മണിക്കൂർ നീണ്ട ചർച്ചകൾക്കും രക്ഷാപ്രവർത്തനങ്ങൾക്കും ഒടുവിൽ പള്ളിയിലേക്ക് ഇരച്ചു കയറിയ സുരക്ഷാ ഉദ്യോഗസ്ഥർ ഭീകരനെ വെടിവച്ചു കൊല്ലുകയായിരുന്നു. ബന്ദികളാക്കിയ നാല് പേരെയെും പരിക്കേൽക്കാതെ രക്ഷപ്പെടുത്തി. ജൂതപ്പള്ളി ആക്രമണത്തെ വിവിധ ലോക നേതാക്കൾ അപലപിച്ചു. ഭീകരാക്രമണമായിട്ടാണ് പ്രസിഡന്റ് ബൈഡൻ സംഭവത്തെ വിശേഷിപ്പിച്ചത്.
പി.പി. ചെറിയാൻ
ബെത് ഇസ്രായേൽ ജൂതപ്പള്ളി: നാലുപേരെ ബന്ദികളാക്കിയ ഭീകരനെ സുരക്ഷാ സേന വെടിവച്ചു കൊന്നു
10:21 PM Jan 17, 2022 | Deepika.com