കൊച്ചി: ക്രെഡായിയുടെ വേസ്റ്റ് മാനേജ്മെന്റ് ഏജൻസിയായ സിസിസി സീറോ വേസ്റ്റ് പ്രൈവറ്റ് ലിമിറ്റഡ് മാലിന്യ നിർമാർജന പ്രവർത്തനങ്ങളിൽ കൊച്ചി നഗരത്തിനു മാതൃകയാവുന്നു. നഗരത്തിലും സമീപപ്രദേശങ്ങളിലുമായി 550 ലേറെ അപ്പാർട്ടുമെന്റുകളിൽ സേവനം നൽകുന്നു സിസിസി ബഹുനില പാർപ്പിട സമുച്ചയങ്ങളിൽ വികേന്ദ്രീകൃത ഉറവിട മാലിന്യ നിർമാർജനത്തിലൂടെയാണു ശ്രദ്ധേയമാകുന്നത്.
സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന് കീഴിലുള്ള ശുചിത്വ മിഷന്റെ അംഗീകൃത സേവന ദാതാക്കളാണു സിസിസി. കൊച്ചി കോർപറേഷൻ പരിധിയിലുള്ള 120 അപ്പാർട്ടുമെന്റുകളിലെയും സമീപ മുനിസിപ്പൽ - പഞ്ചായത്ത് പ്രദേശങ്ങളിൽ മുന്നൂറിലധികവും പാർപ്പിട സമുച്ചയങ്ങളിലായി മാലിന്യം ശേഖരിച്ച് സംസ്കരിക്കുന്നുണ്ട്. 29818 വീടുകൾ ഗുണഭോക്താക്കളായുള്ള കന്പനിയുടെ സേവനം കൊച്ചിക്കു പുറമേ, കേരളത്തിലെ 18 നഗരങ്ങളിലും ലഭിക്കുന്നുണ്ട്.
മുന്നൂറു ടൺ ജൈവാവശിഷ്ടവും 50 ടൺ അജൈവാവശിഷ്ടവും കമ്പനി പ്രതിമാസം കൈകാര്യം ചെയ്യുന്നുണ്ട്. മാലിന്യം വേർതിരിക്കാൻ മൂന്നു നിറങ്ങളിലുള്ള ബക്കറ്റുകളാണ് ഉപയോഗിക്കുന്നത്. അടുക്കള, ഭക്ഷ്യാവശിഷ്ടങ്ങൾക്ക് പച്ച, അജൈവ മാലിന്യങ്ങൾക്ക് നീല, ബയോ മെഡിക്കൽ മാലിന്യത്തിന് ചുവപ്പ് എന്നീ നിറങ്ങളിലുള്ള ബക്കറ്റുകളാണു നൽകിയിട്ടുള്ളത്.
ഭക്ഷ്യ അവശിഷ്ടങ്ങൾ എക്കോ കമ്പോസ്റ്റർ ബിന്നുകളിൽ നിക്ഷേപിച്ച് ഓർഗാനിക് കമ്പോസ്റ്റാക്കി മാറ്റുന്നു. 30 ദിവസം ഈ പ്രക്രിയയ്ക്ക് വേണ്ടി വരും. ഈ കമ്പോസ്റ്റ് ലാൻഡ് സ്കേപ്പിംഗ്, പൂന്തോട്ട ആവശ്യങ്ങൾക്ക് ഉപയോഗിക്കാം. 30 - 40 ഫ്ലാറ്റുകൾക്ക് ഒരു എക്കോ കമ്പോസ്റ്റർ ബിൻ മതിയാകും.
കമ്പനിയുടെ ഓട്ടോ മാറ്റിക് ഓർഗാനിക് വെയ്സ്റ്റ് കൺവെർട്ടർ മാലിന്യം വളമാക്കി മാറ്റാൻ ശേഷിയുള്ളതാണ്. അജൈവ മാലിന്യങ്ങൾ ശേഖരിച്ച് റിസൈക്ലിംഗ് നടത്തും. 835 സ്ത്രീകൾക്ക് മാലിന്യ നിർമാർജന പ്രവർത്തനങ്ങളിൽ തൊഴിൽ നൽകുന്നുണ്ട്. കെഇഐഎല്ലുമായി ചേർന്ന് ബയോ മെഡിക്കൽ മാലിന്യ നിർമാർജനത്തിലും സിസിസി സഹകരിക്കുന്നു.
മാലിന്യനിർമാർജനത്തിൽ മാതൃകയായി ക്രെഡായ് സംരംഭം
12:14 AM Apr 02, 2023 | Deepika.com