തൊടുപുഴ: അരിക്കൊന്പൻ കേസിൽ കോടതിയിൽ സർക്കാരിനു വീഴ്ച സംഭവിച്ചതായി ഡീൻ കുര്യാക്കോസ് എംപി. ഹൈക്കോടതി 29നു പുറപ്പെടുവിച്ച ഉത്തരവിലെ രണ്ടാം ഖണ്ഡികയിൽ സൂചിപ്പിച്ചിരിക്കുന്നതനുസരിച്ച് സർക്കാരിന് വീഴ്ച സംഭവിച്ചു എന്നത് വ്യക്തമാണ്.
മേഖലയിൽ കാട്ടാനയുടെശല്യം മനുഷ്യനാശം വരുത്തിയിട്ടില്ലെന്ന റിപ്പോർട്ടാണ് കോടതിയിൽ സർക്കാർ അഭിഭാഷകൻ ഹാജരാക്കിയത്. സംഭവത്തിന്റെ ഗൗരവം വേണ്ടവിധത്തിൽ കോടതിയെ ധരിപ്പിക്കാൻ സർക്കാരിനു സാധിച്ചില്ല. അതോടൊപ്പം വനംവകുപ്പ് ഉദ്യോഗസ്ഥരുടെ അഭിപ്രായങ്ങളും സംഭവത്തിന്റെ ഗൗരവം ധരിപ്പിക്കുന്നതിനു പര്യാപ്തമായില്ല.
വർഷങ്ങളായി പേടിസ്വപ്നമായി മാറിയ അരിക്കൊന്പനെ പിടിച്ചുകെട്ടുന്നതിന് പ്രതിപക്ഷം പൂർണ പിന്തുണയാണ് നൽകുന്നത്. എന്നാൽ, വേണ്ടത്ര ജാഗ്രതയോടെ കോടതിയിൽ മേഖലയിലെ പ്രശ്നങ്ങൾ അവതരിപ്പിക്കപ്പെടുന്നില്ല. ഹൈക്കോടതി നിർദേശിച്ച അഞ്ചംഗസമിതി സ്ഥലം സന്ദർശിച്ച് ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കുന്നതിനുള്ള റിപ്പോർട്ട് നൽകുമെന്നാണ് പ്രതീക്ഷ.
ചിന്നക്കനാൽ വില്ലേജിലെ ബിയൽറാം മുതൽ പെരിയകനാൽ വരെ ഏഴു കിലോമീറ്റർ ദൈർഘ്യം വരുന്ന ഭൂവിഭാഗം മുതൽ ബോഡിമെട്ട് വരെ കാട്ടാനകളുടെ നിരന്തര ശല്യമാണ് ഉണ്ടാകുന്നത്. ഈ രണ്ടു സ്ഥലങ്ങളുടെ മധ്യഭാഗത്ത് വരുന്ന സിങ്കുകണ്ടം എന്ന ജനവാസമേഖലയോടു ചേർന്നാണ് 300 ഏക്കറോളം വിസ്തൃതിയുമുള്ള 301 കോളനി. ആ ഭാഗത്ത് ഉണ്ടായതിലും അധികം നാശനഷ്ടം സംഭവിച്ചത് ഇവിടെനിന്നു കിലോമീറ്ററുകൾ അകലെയുള്ള സ്ഥലങ്ങളിലാണ്.
വിദഗ്ധസംഘം പെരിയകനാൽ മുതൽ ബോഡിമെട്ട് വരെയുള്ള സ്ഥലങ്ങളും മനുഷ്യർ കൊല്ലപ്പെട്ട മേഖലകളിലും സന്ദർശനം നടത്തി അരിക്കൊന്പനെ പിടികൂടുന്നതിന്റെ ആവശ്യകത കോടതിയെ ബോധ്യപ്പെടുത്തണമെന്നും എംപി ആവശ്യപ്പെട്ടു.
അരിക്കൊന്പൻ കേസ്: കോടതിയിൽ സർക്കാരിനു വീഴ്ച പറ്റി-ഡീൻ
10:42 PM Apr 01, 2023 | Deepika.com