പാലക്കാട്: കല്ലേക്കാട് പാളയത്ത് ഉത്സവത്തിനിടെ ആന വിരണ്ടതിനെ തുടർന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ച മുട്ടിക്കുളങ്ങര വാർക്കാട് പാളയം സ്വദേശി വി.എസ്. സുബ്രഹ്മണ്യന്റെ (65) മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്നലെ സംസ്കരിച്ചു. വാരിയെല്ലിന് പൊട്ടലുണ്ടെന്നും തിക്കിലും തിരക്കിലും പെട്ട് വീണപ്പോൾ ചവിട്ടേറ്റതിനെ തുടർന്നാവാം പരിക്കേറ്റതെന്നാണ് പോലീസ് പറയുന്നത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നാൽ മാത്രമേ മരണകാരണം വ്യക്തമാകൂ.
വെള്ളിയാഴ്ച പാളയം മാരിയമ്മൻ ക്ഷേത്രത്തിൽ എഴുന്നള്ളത്ത് സമാപിച്ച ശേഷം നടത്തിയ വെടിക്കെട്ടിനിടെയാണ് പാലാ ഗണേശൻ എന്ന ആന വിരണ്ടത്. രാത്രി പത്തരയോടെയാണ് സംഭവം. നൂറുമീറ്ററോളം ആന വിരണ്ടോടിയെങ്കിലും പിന്നീട് തളച്ചു. ഇതിനിടെ, ഉത്സവം കാണാനെത്തിയവർ ചിതറിയോടി. ഇതിനിടയിൽ പെട്ടു സുബ്രഹ്മണ്യൻ വീഴുകയായിരുന്നെന്നു പോലീസ് പറഞ്ഞു. ജില്ലാ ആശുപത്രിയിൽ എത്തിക്കുന്പോഴേക്കും മരിച്ചു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 11 പേർക്ക് പരിക്കേറ്റെങ്കിലും ആരുടെയും പരിക്ക് ഗുരുതരമല്ല. ഭാര്യ: രത്തനം. മക്കൾ: ജ്യോതിഷ്, സുജാത. മരുമക്കൾ: ഉഷ, മുരുകേശൻ.
ഉത്സവത്തിനിടെ തിരക്കിൽപെട്ട് മരിച്ചയാളുടെ മൃതദേഹം സംസ്കരിച്ചു
10:41 PM Apr 01, 2023 | Deepika.com